Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്റെ അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു യുഎഇ; വെടിനിര്‍ത്തലിനു മുമ്പ് അതീവ രഹസ്യ ഓപ്പറേഷന്‍; ഇറാന്റെ റിഫൈനറികള്‍ തകര്‍ത്തു; നടപടി ഇസ്രയേലും അമേരിക്കയും അറിഞ്ഞുതന്നെ; വിവാദ റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണല്‍

യുഎഇ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഐക്യ അറബ് എമിറേറ്റ്‌സ് (യു.എ.ഇ.) ഇറാനെതിരേ രഹസ്യ സൈനിക നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍. ഇറാന്റെ ഉള്ളില്‍ കടന്ന് ആക്രമണം നടത്തിയതിന്റെ വിവരം ‘ദി വാള്‍ സ്ട്രീറ്റ് ജേണലാ’ണു റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പാണ് യു.എ.ഇ. ആക്രമണങ്ങള്‍ നടത്തിയത്.

ഏപ്രില്‍ ആദ്യവാരം പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ലാവന്‍ ദ്വീപിലുള്ള റിഫൈനറിക്ക് നേരെ നടത്തിയ ആക്രമണവും ഇതിലുള്‍പ്പെടും. ആ സമയത്ത് ഇറാന്‍ ആക്രമണം നടന്നതായി സമ്മതിച്ചിരുന്നെങ്കിലും, ഇതിന് ഉത്തരവാദികള്‍ യു.എ.ഇ. ആണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. ഇതിന് മറുപടിയായി ഇറാന്‍ യു.എ.ഇ.ക്കും കുവൈത്തിനും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി.

Signature-ad

അമേരിക്കയും ഇറാനും വെടിനിര്‍ത്തലിന് സമ്മതിക്കുന്നതിന് മുമ്പ്, എമിറേറ്റിലെ നഗരങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്‍ ഏതാണ്ട് ദിവസേനയെന്നോണം ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കപ്പെട്ട രാജ്യം യു.എ.ഇ. ആണ്. ഇറാന്‍ ഇസ്രായേലിനേക്കാള്‍ കൂടുതല്‍ തവണ ആക്രമിച്ചതും യുഎഇയെയാണ്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലാതിരുന്നതിനാല്‍ യു.എ.ഇ.യുടെ ആക്രമണത്തില്‍ അമേരിക്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നില്ല എന്ന് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരണമെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍ അമേരിക്ക യു.എ.ഇ.യുടെ നടപടികളെ നിശബ്ദമായി സ്വാഗതം ചെയ്തു.

ഫ്രഞ്ച് മിറാഷ് വിമാനങ്ങളും അമേരിക്കന്‍ എഫ്-16 വിമാനങ്ങളും സ്വന്തമായുള്ള യു.എ.ഇ. വ്യോമസേന ഉള്‍പ്പെടെ, ഗള്‍ഫ് മേഖലയിലെ ഏറ്റവും അത്യാധുനികമായ സൈന്യമുള്ളത് യു.എ.ഇ.ക്കാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഈ സംഘര്‍ഷത്തിലുടനീളം, ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടി വന്നിട്ടും യു.എ.ഇ. ഇറാന് നേരെ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. ഈ ആക്രമണങ്ങള്‍ യു.എ.ഇ.യുടെ ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലകളെ തകര്‍ക്കുകയും, ഇത് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്കും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുന്നതിലേക്കും നയിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി, അശാന്തമായ പശ്ചിമേഷ്യയില്‍ യു.എ.ഇ. ഒരു സുരക്ഷിത സങ്കേതമായി നിലകൊണ്ടിരുന്നു. ഇറാന്‍ ആ സുരക്ഷിതത്വത്തിനാണ് ഭീഷണിയുയര്‍ത്തിയത്. അതുകൊണ്ടാണ് ഇറാനെ നേരിട്ട് ആക്രമിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി യു.എ.ഇ. തയാറായത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ജലപാതയിലൂടെയുള്ള കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതിനുമായി ഒരു അന്താരാഷ്ട്ര നാവികസേന രൂപീകരിക്കുന്നതിനെ മുന്‍പും യു.എ.ഇ. പിന്തുണച്ചിരുന്നു. യുദ്ധത്തില്‍ ഇസ്രായേല്‍-എമിറാത്തി സുരക്ഷാ സഹകരണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റിന്റെ പ്രതിരോധത്തിനായി ഇസ്രായേല്‍ തങ്ങളുടെ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം യു.എ.ഇ.യില്‍ വിന്യസിച്ചിട്ടുണ്ട്.

#UAE, #Iran, #WestAsiaConflict, #WallStreetJournal, #USIranCeasefire, #LavanIsland, #Kuwait, #MissileAttack, #DroneStrike, #MiddleEastWar, #F16, #MirageJets, #EmiratiMilitary, #StraitOfHormuz, #IronDome, #IsraelUAE, #InternationalRelations, #GlobalDefense, #Geopolitics, #BreakingNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: