IndiaNEWS

ജോലികിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തായത് റെയില്‍വേയിലെ ജോലി തട്ടിപ്പ്!

ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പിലൂടെയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. റെയില്‍വേയില്‍ വന്‍ ജോലിത്തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി തട്ടിപ്പിലൂടെയാണ് ഭാര്യ ആശയ്ക്ക് റെയില്‍വേയില്‍ ജോലി സംഘടിപ്പിച്ചുനല്‍കിയതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.

Signature-ad

പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാര്‍ഥിയെ അടക്കം ഉപയോഗിച്ചാണ് ജോലിതട്ടിപ്പ് നടത്തിയത്. റെയില്‍വേ ഗാര്‍ഡായ രാജേന്ദ്ര എന്നയാളാണ് ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കിയത്. ഇതിനായി തന്റെ കൃഷിഭൂമി പണയംവെച്ച് 15 ലക്ഷത്തോളം രൂപയാണ് രാജേന്ദ്രയ്ക്ക് നല്‍കിയതെന്നും മനീഷ് പറഞ്ഞിരുന്നു.

എന്നാല്‍, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷിനെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താല്‍ ഒപ്പംതാമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ് മീണ പരാതിയുമായി റെയില്‍വേ അധികൃതരെ സമീപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായ ലക്ഷ്മി മീണയാണ് ആശ മീണയ്ക്ക് പകരം റെയില്‍വേ പരീക്ഷയ്ക്ക് ഹാജരായതെന്നാണ് മനീഷ് മീണയുടെ പരാതിയില്‍ പറയുന്നത്. സപ്ന മീണ എന്ന യുവതിക്കുവേണ്ടിയും ലക്ഷ്മി തന്നെയാണ് പരീക്ഷയെഴുതിയത്. കായികക്ഷമതാ പരിശോധനയ്ക്കും ലക്ഷ്മി തന്നെയായിരുന്നു ഇവര്‍ക്കുവേണ്ടി ഹാജരായത്. പിന്നാലെ തന്റെ ഭാര്യയായ ആശ മീണയ്ക്ക് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ പോയിന്റ്സ് വുമണായും സപ്നമീണയ്ക്ക് ഹെല്‍പര്‍ തസ്തികയിലും ജോലി ലഭിച്ചെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. ഡമ്മിയായി പരീക്ഷയെഴുതിയ ലക്ഷ്മി മീണ ഏതാനുംമാസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി നിയമിതയായെന്നും പരാതിയിലുണ്ട്.

മനീഷ് മീണയുടെ പരാതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി.ബി.ഐ. കേസെടുത്തത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍ ജോലിത്തട്ടിപ്പ് നടന്നതായാണ് സി.ബി.ഐ.യുടെ നിഗമനം. നിലവില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ലക്ഷ്മി മീണ, റെയില്‍വേ പോയിന്റ്സ് വുമണും മനീഷിന്റെ ഭാര്യയുമായ ആശ മീണ എന്നിവര്‍ക്കെതിരേയും ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേയുമാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ എട്ടുമാസമായി താന്‍ ഈ പരാതിയുമായി റെയില്‍വേ അധികൃതരെയും അന്വേഷണ ഏജന്‍സികളെയും കണ്ടുകൊണ്ടിരിക്കുകയാണെന്ന് മനീഷ് മീണ പ്രതികരിച്ചു. സംഭവത്തില്‍ ഭാര്യയെയും റെയില്‍വേ ഗാര്‍ഡായ രാജേന്ദ്രയെയും സസ്പെന്‍ഡ് ചെയ്തെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍, ജബല്‍പുരിലെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരാണ് തട്ടിപ്പുസംഘത്തിന്റെ സൂത്രധാരന്മാര്‍. ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മനീഷ് മീണ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: