കാമുകൻ തനിക്ക് മതിയായ പരിഗണന നൽകുന്നില്ല, വിവാഹത്തിന് തയാറാകുന്നില്ല, യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി, പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാമെന്ന് പറഞ്ഞ് കൈകാലുകൾ കൂട്ടിക്കെട്ടി, കണ്ണും മൂടിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി, ദൃശ്യം ഫോണിൽ ചിത്രീകരിച്ചു, 27 കാരി അറസ്റ്റിൽ

ബെംഗളൂരു: കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിൽ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ബന്ധുവിനെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ് അറിയിച്ചു.
പ്രേരണ (27)യും കിരൺ (27)യും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകരായിരുന്നു. ഒരുവർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ കിരൺ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നുമുള്ള അസ്വസ്ഥത പ്രേരണയ്ക്ക് ഉണ്ടായിരുന്നു.
ചൊവ്വാഴ്ച, ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയിൽ താമസിക്കുന്ന പ്രേരണ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിരണിനെ ക്ഷണിച്ചു. കുറച്ചുനേരം സംസാരിച്ചതിന് ശേഷം, വിദേശത്തുള്ളതുപോലെ പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാം എന്നു പറഞ്ഞ് കിരണിനെ കണ്ണ് മൂടുകയും കസേരയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് കൈകാൽ കെട്ടിത്തുടങ്ങി. ഈ നേരം കിരൺ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇത് സർപ്രൈസ് പ്രൊപ്പോസലാണെന്ന് പറഞ്ഞ് അവനെ സമ്മതിപ്പിച്ചു.
തുടർന്ന്, മുൻകൂട്ടി ഒരുക്കിയിരുന്ന രാസവസ്തു കിരണിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം യുവതി മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും മരണം ലൈവായി നോക്കി നിന്നതായും പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കിരൺ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
സംഭവത്തെ തുടർന്ന് പ്രേരണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ, “അവൻ എന്നെ അവഗണിക്കുകയായിരുന്നു” എന്ന കാരണത്താൽ കുറ്റം ചെയ്തതാണെന്ന് അവൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം കേസിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.






