CrimeNEWS

റീല്‍സ് ചിത്രീകരണത്തിനിടെ അപകടം: കാറോടിച്ച സാബിദ് അറസ്റ്റില്‍

കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാനാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സാബിദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു.

ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന്‍ ആല്‍വിന്‍ (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന്, കാറുകള്‍ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്‌മാന്‍, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Signature-ad

രണ്ടു കാറുകള്‍ സമാന്തരമായി അതിവേഗത്തില്‍ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തുനിന്ന് ആല്‍വിന്‍ ചിത്രീകരിക്കുകയായിരുന്നു. കാറുകള്‍ ആല്‍വിന്റെ തൊട്ടു മുന്നില്‍ എത്തുമ്പോള്‍ കാറുകള്‍ നിര്‍ത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ കാറുകളുടെ അതിവേഗം കണ്ട ആല്‍വിന്‍ പെട്ടെന്നു റോഡിന്റെ വശത്തേക്കു മാറിയപ്പോള്‍ ഇടിക്കുകയായിരുന്നു. ഒരു കാര്‍ ആക്‌സസറീസ് സ്ഥാപനത്തിന്റെ പ്രമോഷന്‍ റീല്‍സ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.

ഗള്‍ഫില്‍ ബന്ധുവിന്റെ സ്ഥാപനത്തില്‍ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആല്‍വിന്‍. 2 വര്‍ഷം മുന്‍പു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തേ ഇതേ ആക്‌സസറീസ് സ്ഥാപനത്തിന്റെ റീല്‍സ് ചെയ്തിട്ടുള്ളതിനാല്‍ നാട്ടിലെത്തിയപ്പോള്‍ അവര്‍ വീണ്ടും വിളിക്കുകയായിരുന്നു.

 

 

 

Back to top button
error: