KeralaNEWS

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും; ആദ്യ സമ്മേളനം കൊല്ലത്ത്

തിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ വിവാദങ്ങളില്‍ മുങ്ങിനില്‍ക്കെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രകടമായ വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണപരമായ പോരായ്മയും പാര്‍ട്ടി എടുത്ത നിലപാടുകളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയായേക്കും.

നാളെ മുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ല. സമ്മേളനം കയ്യാങ്കളിയില്‍ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.

Signature-ad

ആശയപരമായ കടുത്ത വിയോജിപ്പകളുടെ കാലം കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നത്. ഏര്യാ സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പൊട്ടിത്തെറികളായി. സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്താണ് വിഭാഗീയത തെരുവിലെത്തിയത്. ഒടുവില്‍ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയാണ് കരുനാഗപ്പള്ളി ഏര്യാ കമ്മിറ്റി പിരിച്ച് വിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ വെച്ചത്.

സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട കൊല്ലത്ത് തന്നെ ഇത്തരം പൊട്ടിത്തെറിയുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചു. പത്തനംതിട്ടിയിലും ആലപ്പുഴയിലും പാലക്കാട്ടും തിരുവനന്തപുരത്തും എല്ലാം പ്രാദേശിക വിഭാഗീയത കൊടികുത്തി. അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള നീക്കുപോക്കുകള്‍ക്കെതിരെ സന്ധിയില്ലാത്ത നടപടി എന്ന് നേതൃത്വം കണ്ണുരുട്ടി. എന്നിട്ടും പരിധികള്‍ ലംഘിച്ച് മുന്നേറിയ തര്‍ക്കങ്ങള്‍ ജില്ലാ സമ്മേളന വേദികളിലും പ്രതിഫലിച്ചേക്കാന്‍ സാധ്യതയുണ്ട്. ബ്രാഞ്ച് മുതല്‍ ഏര്യാ സമ്മേളനങ്ങളില്‍ വരെ നിറഞ്ഞ് നിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ജില്ലാ സമ്മേളനങ്ങളോടെ മൂര്‍ച്ഛയേറും. തുടര്‍ഭരണത്തിന്റെ ആലസ്യത്തിലാണ് കീഴ്ഘടങ്ങള്‍ എന്നാണ് നേതൃത്വം വിമശിക്കുന്നത്. എന്നാല്‍ തിരിച്ചടിക്കാന്‍ വിവാദങ്ങളുടെ വന്‍ നിര തന്നെ ഉണ്ട്.

പൊലീസ് വകുപ്പ് അടക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മ പരിശോധന ജില്ലാ സമ്മേളന ചര്‍ച്ചകളില്‍ നടന്നേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന ആക്ഷേപങ്ങളും പിവി അന്‍വറും പി ശശിയും മുതല്‍ പിപി ദിവ്യ വരെ ഉള്‍പ്പെട്ട വിവാദങ്ങളും ചര്‍ച്ചയാകുമോയെന്ന് കണ്ടറിയണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയും ഉപതെരഞ്ഞെടുപ്പ് വിലയിരുത്തലും ചര്‍ച്ചയാകുന്ന സമ്മേളനങ്ങള്‍ മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് സംഘടനാ തലത്തിലും നിര്‍ണ്ണായകമാണ്. ഫിബ്രവരി 9 മുതല്‍ 11 വരെ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സമ്മേളനമാണ് ഒടുവിലത്തേത്. മാര്‍ച്ച് ആദ്യ വാരം കൊല്ലത്താണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും.

 

Back to top button
error: