KeralaNEWS

മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്: റഷീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍.

2008 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാരിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

Signature-ad

2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍, താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ഇതിനെ തുടര്‍ന്ന് ബോര്‍ഡ് മീറ്റിങ്ങ് കൂടി വിഷയം പരിഗണിച്ചു. എന്നാല്‍, ഒരു നോട്ടീസ് പോലും അയക്കാതെയാണ് കാലവധി പൂര്‍ത്തിയാക്കി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇറങ്ങിയത്. പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് തന്റെ ശേഷം വന്ന വഖഫ് ബോര്‍ഡ് കമ്മിറ്റിയായിരുന്നു. അന്ന് ടി.കെ. ഹംസയായിരുന്നു ചെയര്‍മാന്‍. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, താനല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ.

മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്. പകരം പുനരധിവസിപ്പിക്കണമെന്നും റഷീദലി ശഹാബ് തങ്ങള്‍ വ്യക്തമാക്കി.

Back to top button
error: