
കർണാടകയിലെ പ്രമുഖ കയറ്റുമതി വ്യവസായിയും മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും പൊതുപ്രവർത്തകനുമായ ബി.എം മുംതാസ് അലി (52) ഫാൽഗുനി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം നടിനെയാകെ ഞെട്ടിച്ചിരിക്കുന്നു. ഈ മരണത്തിനു പിന്നിലെ ഗൂഢാലോചകൾ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയുമായി മുംതാസ് അലിക്ക് ബന്ധമുണ്ടായിരുന്നു എന്നും ഈ സ്ത്രീയുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ചിലർ ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. റഹ്മത്ത് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുംതാസ് അലിയുടെ സഹോദരൻ ഹൈദരലിയുടെ പരാതിയിലാണ് കേസെടുത്തത്.
റഹ്മത്തുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽ നിന്ന് 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ട് ഇവർ വീണ്ടും മുംതാസ് അലിയെ സമ്മർദ്ദത്തിലാക്കിയിരുന്നു എന്നുമാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ 5 മണിയോടെ ദേശീയപാത 66ലെ കുളൂർ പാലത്തിനു മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ ആഡംബര കാർ കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാർ പനമ്പൂർ പൊലീസിനെ വിവരമറിയിച്ചു. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനു സമീപത്തു തന്നെ ഉണ്ടായിരുന്നു. തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ നടത്തിയത്. കുളൂർ പാലത്തിന് അടിയിൽനിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത് ഇന്നാണ്.
കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പുലർച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകൾ പൊലീസിനോടു പറഞ്ഞത്.






