MovieNEWS

നയരൂപീകരണ സമിതിയിലെ മുകേഷ് സാന്നിധ്യം; മഞ്ജുവിനും കരുണിനും അതൃപ്തി, കോണ്‍ക്ലേവില്‍ മാറ്റമില്ല

തിരുവനന്തപുരം: സമഗ്ര സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ രൂപവത്കരിച്ച പത്തംഗ സമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരുന്നതില്‍ നടി മഞ്ജു വാര്യര്‍ക്ക് അടക്കം അതൃപ്തി. സമിതി അധ്യക്ഷന്‍ ഷാജി കരുണും മുകേഷിനെ അനുകൂലിക്കുന്നില്ല. അതിനിടെ തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഷാജി എന്‍. കരുണ്‍ പ്രതികരിക്കുകയും ചെയ്തു. മുകേഷിനെ നീക്കുമെന്ന് തന്നെയാണ് സൂചന.

നയരൂപവത്കരണത്തിനു മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്. ഒരു വ്യക്തിയുടെ കാര്യമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ കോണ്‍ക്ലേവിനെ അടക്കം മുകേഷ് നിയന്ത്രിക്കുന്നത് പേരുദോഷമാകുമെന്ന അഭിപ്രായം സിനിമയിലുള്ളവര്‍ക്കുണ്ട്. ഇത് കോണ്‍ക്ലേവിന്റെ മോടി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷിനെതിരെ പീഡനാരോപണം പോലീസിന് കിട്ടിയാല്‍ കേസെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുകേഷിനെ ഒഴിവാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

Signature-ad

സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി ഈ മാസം അവസാനമോ അടുത്തമാസം മധ്യത്തോടെയോ റിപ്പോര്‍ട്ടു നല്‍കും. ഡേറ്റ വിശകലനം ചെയ്തശേഷം സമഗ്രമായ കരട് തയാറാക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നതാണ് കോണ്‍ക്ലേവ് എന്ന് ആരോപിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവും (ഡബ്‌ള്യൂ.സി.സി.) പ്രതിപക്ഷവും കോണ്‍ക്ലേവില്‍നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുമെന്നാണ് ലഭിക്കുന്ന സൂചന.

നയരൂപീകരണത്തിന് പത്തംഗ സമിതിയാണ് രൂപീകരിച്ചത്. മുകേഷിന് പുറമെ മഞ്ജു വാര്യര്‍, ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് എന്നൊരു നടി വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിര്‍ദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം കോടീശ്വരന്റെ സെറ്റിലെ അനുഭവം മറ്റൊരു യുവതിയും പങ്കുവച്ചിരുന്നു. ഇതിന് ശേഷവും മുകേഷിനെ കോണ്‍ക്ലേവിന്റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍.

വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. സിനിമയ്ക്കുളളിലുള്ളവര്‍ പോലും ഇതിനെ അനുകൂലിക്കുന്നില്ല. കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന സൂചന താര സംഘടനയായ അമ്മ നല്‍കി കഴിഞ്ഞു. മുകേഷിനൊപ്പം സമിതിയില്‍ മഞ്ജുവാര്യര്‍ അംഗമാകുമോ എന്നതിനെ കൗതുകത്തോടെയാണ് ഡബ്ല്യൂസിസിയും നോക്കുന്നത്. മഞ്ജു വാര്യരുടെ നിലപാട് ഇനി നിര്‍ണ്ണായകമാകും. കോണ്‍ക്ലേവ് നവംബര്‍ മൂന്നു മുതല്‍ കൊച്ചിയില്‍ നടക്കും. അഞ്ച് ദിവസം നീളുന്ന രാജ്യാന്തര കോണ്‍ക്ലേവില്‍ മുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ പങ്കെടുക്കും.

സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരുടെ തൊഴില്‍പരമായ അവകാശങ്ങള്‍ കൂടി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കവും നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തുമെന്ന് കരട് തയാറാക്കുന്ന സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പ്രതികരിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ, വേതന തുല്യത ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചയാകും. ഇത്തരമൊരു സമിതിയിലാണ് മുകേഷും കടന്നു കൂടുന്നത്. കൊല്ലത്തെ എംഎല്‍എയായ മുകേഷ് സിപിഎമ്മിന്റെ മുഖമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരുഭാഗം പുറത്തുവിട്ടതിന് പിന്നാലെയാണ് മുകേഷിനെതിരെയും മീ ടൂ ആരോപണങ്ങള്‍ ശക്തമാകുന്നത്. അതുകൊണ്ട് തന്നെ സിനിമാ മേഖലയിലെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തിയുള്ള സര്‍ക്കാര്‍ പരിപാടിയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതായിരിക്കും മുകേഷിന്റെ സാന്നിദ്ധ്യം. കോണ്‍ക്ലേവിന് 2 കോടി രൂപയാണ് പ്രാഥമിക എസ്റ്റിമേറ്റ്. ചെലവ് ഉയരും എന്നാണ് സൂചന. 400 ഓളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ഡെലിഗേറ്റുകളെയും പങ്കെടുപ്പിക്കും. ഇവരുടെ വിമാനക്കൂലി, താമസം, മറ്റ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സിനിമ രംഗത്തെ എല്ലാ മേഖലകളുടെയും പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കും.

നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരുന്നതോടെ സര്‍ക്കാരിന്റെ നയം വ്യക്തമാണെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.പി രംഗത്തെത്തിയിരുന്നു. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെയെങ്കിലുമിട്ട് സര്‍ക്കാര്‍ കത്തിക്കുന്നതായിരുന്നു. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: