Social MediaTRENDING

മണിച്ചിത്രത്താഴ് 100 വട്ടം കണ്ടിട്ടുള്ളവരും ഈ രഹസ്യം മനസിലാക്കിയിട്ടുണ്ടാവില്ല

ന്ന് കണ്ടാലും നാളെ വീണ്ടും കാണാന്‍ തോന്നുന്ന ചുരുക്കം ചില സിനിമകളുണ്ട്. അതിലൊന്നാണ് മണിച്ചിത്രത്താഴ്. റീ റിലീസായി തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളിത്തിരയില്‍ കണ്ടവരും ടിവിയില്‍ മാത്രം കണ്ടുകൊണ്ടിരിക്കുന്നവരും തിയേറ്റര്‍ അനുഭവം രുചിക്കാന്‍ കുടംബമായി എത്തുന്ന കാഴ്ചയാണ് കാണുന്നത്.

എന്നാല്‍, മണിച്ചിത്രത്താഴിനെ കുറിച്ച് പുതിയൊരു നിര്‍വചനം എഴുതിയിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. ഗംഗ എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് രവികുമാര്‍ അനാവരണം ചെയ്യുന്നത്.

Signature-ad

എഴുത്തിന്റെ പൂര്‍ണരൂപം-

”നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും

പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടന്‍ യഥാര്‍ത്ഥത്തില്‍ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലന്‍ ഷണ്ഡനാണെന്ന് വാദിച്ചതും,അതു ഉറപ്പാക്കാന്‍ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാന്‍ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തില്‍ അടിച്ചു വന്നതും ഓര്‍ത്തു. ഇപ്പോള്‍ അതിനൊരു പ്രസക്തി ഉണ്ടല്ലോ.

അന്നു ഞാന്‍ തിരുവനന്തപുരത്തു കേരളകൗമുദിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടന്‍ വെള്ളിനക്ഷത്രം പത്രാധിപര്‍ പ്രസാദ് ലക്ഷ്മണോട് പറയുന്നു – നകുലന്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാല്‍ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.

പ്രസാദ് ലക്ഷ്മണ്‍ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാന്‍ എന്നായി.

എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവല്ല എഴുതിയത്. തിരക്കഥ എഴുതിയ മധു മുട്ടമാണ്. എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതില്‍ ചിത്രത്തില്‍ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി. വരുവാനില്ലാരും എന്നാലും പാതി വാതില്‍ ചാരി ഞാന്‍ കാത്തിരിക്കുന്നു എന്നു പാട്ടില്‍ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തില്‍ ഇനി ആരും വരാനില്ലെങ്കിലും അവര്‍ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടില്‍ കാണാം. ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടില്‍ ഗംഗ വിഷാദിക്കുന്നു. അവര്‍ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താല്‍ മധു മുട്ടം ധ്വനിപ്പിച്ചത്.

കഥാപാത്രങ്ങളുടെ പേരുകള്‍ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവന്‍ എന്നര്‍ത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ?മഹാദേവന്‍ ശിവന്റെ മറ്റൊരു പേരല്ലേ? മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ . പാര്‍വതി കാണാതെ ജഡയില്‍ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവന്‍. ഇവിടെ ഗംഗയ്ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവില്‍ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തില്‍ ഉണ്ട്. അതിനേക്കാള്‍ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാന്‍ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.

പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മില്‍ ഒരു ആലിംഗനരംഗം പോലും കണ്ടില്ല. കിടപ്പറയിലും നകുലന്‍ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോള്‍ ചോദിക്കുന്നുണ്ട്. നകുലേട്ടന്‍ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാള്‍ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നകുലേട്ടന്‍ കിടക്കുമ്പോള്‍ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലന്‍ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയില്‍ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭര്‍ത്താവ്. സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു എന്നു ഞാന്‍ വാദിച്ചു. ഇപ്പൊ ചീത്ത കിട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു പ്രസാദ് ലക്ഷ്മണ്‍ 650 രൂപ എടുത്തു തന്നു. അന്നു കേരളകൗമുദിയിലെ ശമ്പളം തന്നെ 500 രൂപയാണ്. മുറിവാടക കൊടുത്തു കഴിഞ്ഞാല്‍ രണ്ടു നേരം കഷ്ടിയാണ് ഭക്ഷണം.സജീവ്കുമാര്‍ ടി കെ ആണ് ഇടയ്ക്ക് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നിരുന്നത്.

അതുകൊണ്ടു ഞാന്‍ ആ രൂപ ഉടനെ ചാടിപ്പിടിച്ചു. പിന്നെ നേരെ മാവേലിക്കരക്ക് പോയി. മധു മുട്ടത്തെ കാണാന്‍.

അദ്ദേഹവും അമ്മയും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. ഉച്ച നേരത്തു കയറി ചെന്ന എനിക്ക് ആ അമ്മ ഊണും മീന്‍ പൊരിച്ചതും തന്നു. പിന്നെ മധുമുട്ടത്തോട് ഞാന്‍ എന്റെ വാദങ്ങള്‍ ഒക്കെ നിരത്തി. കുറേ നേരം അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു. പിന്നെ എഴുതുമോ എന്നു ചോദിച്ചു. ഞാന്‍ ആത്മവിശ്വാസമില്ലാതെ തലയാട്ടി. പിന്നെ അദ്ദേഹം എന്റെ കൈകള്‍ കവര്‍ന്നു മന്ത്രിച്ചു – ഒരാള്‍ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷം.

ഒന്നും പറയാനാവാതെ ഞാന്‍ ഇറങ്ങി നടന്നു. തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ സീറ്റൊന്നും കിട്ടിയില്ല. അതൊന്നും ഞാന്‍ അറിഞ്ഞില്ല. ഞാന്‍ മധു മുട്ടത്തെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു.അടുത്താഴ്ച വെള്ളിനക്ഷത്രത്തില്‍ ഈ എഴുതിയതത്രയും അടിച്ചു വന്നു. പ്രസാദ് ലക്ഷ്ണിന്റെയോ അന്നു അവിടെ ഉണ്ടായിരുന്ന ബീനാ രഞ്ജിനീയുടെയോ പക്കല്‍ ആ ലക്കം ഉണ്ടാവുമോ? എന്റെ പക്കല്‍ ഇല്ല. (ഒരു ഭാഗം ദാ ഇപ്പൊ ഓണ്‍ലൈനില്‍ നിന്നു കിട്ടി. അതിവിടെ മററ ചെയ്തിട്ടുണ്ട് )വെള്ളിനക്ഷത്രത്തില്‍ ഇതിന്റെ പൂര്‍ണ്ണ ഫയല്‍ കോപ്പി ഉണ്ടെങ്കില്‍ അവര്‍ക്കതു ഇപ്പോള്‍ വേണമെങ്കില്‍ പുനപ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ.ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കയല്ലേ.

മധു മുട്ടത്തെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ആ അഭിമുഖം വായിച്ചോ എന്നും അറിയില്ല. എന്തായാലും അടുത്ത വീട്ടിലെ യുവാവിനോട് ആസക്തി തോന്നിയ നവവധുവിന്റെ കഥ എത്ര ഭംഗിയായി അദ്ദേഹം ആ ചിത്രത്തില്‍ ഒളിപ്പിച്ചു.

ഒരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രാദേശിക ചാനലിനു വേണ്ടി ഫാസില്‍ സാറിനെ ഇന്റര്‍വ്യു ചെയ്തപ്പോള്‍ സുരേഷ് ഗോപിക്കു അറിയാമായിരുന്നോ ഈ അകംപൊരുള്‍ എന്നു ഞാന്‍ ചോദിച്ചു.

ആര്‍ക്കും അറിയില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് തലയാട്ടി. ഇനി ഒന്നുകൂടി മണിച്ചിത്രത്താഴു കണ്ടു നോക്കൂ.

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിരി നിങ്ങള്‍ കാണും. സത്യത്തില്‍ ഉറക്കെയുള്ള ചിരി.”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: