KeralaNEWS

കമിതാക്കളെയും സാമൂഹികവിരുദ്ധരെയും കൊണ്ടു പൊറുതിമുട്ടി; ആലുവയിലെ ‘പ്രേമം പാലം’ അടച്ചു

കൊച്ചി: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീര്‍പ്പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കമിതാക്കളുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാല്‍ പാലം അടയ്ക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭൂതത്താന്‍കെട്ടില്‍ നിന്ന് ആലുവയിലെത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീര്‍പ്പാലം നിര്‍മ്മിച്ചത്. 45 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് ഉയരമേറിയ നീര്‍പ്പാലം.

Signature-ad

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേല്‍ത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം.

പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: