CrimeNEWS

വെടിയുതിര്‍ത്ത വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍; കൊല്ലത്തും എറണാകുളത്തും തെളിവെടുപ്പ്

തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലത്ത് ഡോക്ടര്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും.

Signature-ad

ജൂലൈയ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാ ഡോക്ടര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറില്‍ മുഖംമറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടറെ 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.

അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടര്‍, സുജിത്തിനെതിരേ പീഡനപരാതി നല്‍കി. കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്തിരുന്ന സമയത്ത് സുജീത്തുമായി സൗഹൃദമുണ്ടായിരുന്നതായും വിവാഹവാഗ്ദാനം നല്‍കി സുജിത്ത് ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതിനുശേഷം ഇയാള്‍ മാലദ്വീപിലേക്ക് പോയതായും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. വനിതാഡോക്ടറുടെ പരാതിയില്‍ സുജിത്തിനെതിരേ പോലീസ് പീഡനക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനം നടന്നത് കൊല്ലത്തായതിനാല്‍ ഈ കേസ് പിന്നീട് കൊല്ലം പോലീസിന് കൈമാറി. പീഡനക്കേസില്‍ കൊല്ലം കണ്ണനല്ലൂര്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: