CrimeNEWS

മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ‘എല്‍ മയോ’ യുഎസില്‍ അറസ്റ്റില്‍; കൂടെ ‘എല്‍ ചാപ്പോ’യുടെ മകനും

ഡല്ലാസ് (ടെക്സസ്): ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്‍മാരില്‍ ഒരാളായ ഇസ്മായേല്‍ ‘എല്‍ മയോ’ സംബാദ (76) യുഎസില്‍ അറസ്റ്റില്‍. മെക്‌സിക്കോയിലെ ലഹരിസംഘമായ സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകനും മുന്‍ വ്യാപാര പങ്കാളിയുമായ ജോക്വിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മാന്റെ മകന്‍ ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസും സംബാദയ്‌ക്കൊപ്പം പിടിയിലായി. വ്യാഴാഴ്ച ടെക്‌സസിലെ എല്‍ പാസോയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു യുഎസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണു സിനലോവ കാര്‍ട്ടല്‍ എന്നാണു യുഎസിന്റെ നിരീക്ഷണം. സംബാദയ്ക്കും ലോപ്പസിനും എതിരെ യുഎസില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. മാരകമായ ഫെന്റനൈല്‍ ലഹരിമരുന്ന് ഉള്‍പ്പെടെ ഇവര്‍ യുഎസില്‍ എത്തിക്കുന്നതായാണു വിവരം. 18നും 45നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണമായി ഡിഇഎ പറയുന്നതു ഫെന്റനൈല്‍ ഉപയോഗമാണ്.

Signature-ad

സംബാദയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. ലഹരിക്കടത്തിനു പറമെ സംബാദയ്ക്കു മെക്‌സിക്കോയില്‍ അനധികൃതമായി പാല്‍ക്കമ്പനി, ബസ് സര്‍വീസ്, ഹോട്ടല്‍ തുടങ്ങിയവയുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ലഹരിക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കള്ളപ്പണ ഇടപാട് തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. സിനലോവ കാര്‍ട്ടലിന്റെ മുഖമായി അറിയപ്പെടുന്നത് എല്‍ ചാപ്പോ ആണെങ്കിലും യഥാര്‍ഥ നേതാവ് സംബാദയാണെന്നാണു യുഎസിന്റെ നിഗമനം.

Back to top button
error: