കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്.
കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.






