CrimeNEWS

തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍, നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

Signature-ad

ജൂണ്‍ എട്ടിന് പുലര്‍ച്ചെയാണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടില്‍ നാലുപേരെയും വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനീഷ് (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (എട്ട് ), ജസ്വിന്‍ (അഞ്ച് ) എന്നിവരാണ് മരിച്ചത്. താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.

മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചത് എങ്ങനെയെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് എത്തുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

 

Back to top button
error: