CrimeNEWS

അമ്മയെ തല്ലിയ അനിയന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍; സഹോദരന്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ അമ്മയെ മര്‍ദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സഹോദരന്‍ അറസ്റ്റില്‍. അമ്മയെ യുവാവ് മര്‍ദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സഹോദരന്റെ മൊഴി. വര്‍ക്കല ആയിരൂര്‍ സ്വദേശിയായ ജോസിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഏഴിനാണ് കടയ്ക്കല്‍ സ്വദേശി ജോയിയെ വീട്ടില്‍ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

Signature-ad

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോയിയുടെ സഹോദരന്‍ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ജോയ് സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മര്‍ദിക്കാന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ സ്വദേശികളായ ശിവജി, സ്റ്റാലിന്‍, നുജുമുദീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി. ആക്രമണത്തിന്റെ സൂത്രധാരന്‍ ജോസ് ആണെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഇയാളെ നാട്ടിലെത്തിച്ചു.

അറസ്റ്റ് രേഖപ്പെടുത്തി. ശിവജി ഉള്‍പ്പെടെയുള്ളവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കല്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൃത്യത്തിനു ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: