CrimeNEWS

മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍; ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍

ന്യൂഡല്‍ഹി: മുന്‍കാമുകന്റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍. ഡല്‍ഹിയിലെ രന്‍ഹോല വിഹാറിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 19നാണ് സംഭവം. ഓംകര്‍ (24) എന്ന യുവാവിനെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകര്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി ഗുണ്ടകള്‍ക്ക് 30,000 രൂപ നല്‍കുകയും ഓംകറിന് നേരെ ആസിഡെറിയാന്‍ ഏര്‍പ്പാടാക്കുകയുമായിരുന്നു.

Signature-ad

നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഓംകര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തിയുമായെത്തിയ പ്രതികള്‍ ഓംകറിനെ കുത്തുകയും ചെയ്തു. ആസിഡ് ഒഴിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 23നാണ് പ്രതികളിലൊരാളായ വികാസിനെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ബാലി എന്ന ഹര്‍ഷും രോഹനും ചേര്‍ന്നാണ് ഓംകാറിനെ ആക്രമിച്ചതെന്ന് വികാസ് വെളിപ്പെടുത്തിയത്. യുവതിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസിനോട് പറഞ്ഞു. തിലക് നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് പ്രതിയായ യുവതി താമസിക്കുന്നത്.

 

Back to top button
error: