IndiaNEWS

നീറ്റില്‍ ഗ്രേസ് മാര്‍ക്ക് ആരോപണമുയര്‍ന്ന 1563 പേരുടെ ഫലം റദ്ദാക്കും; വീണ്ടും പരീക്ഷയെഴുതാം

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്‌യുജി) മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കും. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കിനു മുന്‍പ് ലഭിച്ച യഥാര്‍ഥ മാര്‍ക്ക് സ്വീകരിക്കാം. പുനഃപരീക്ഷയ്ക്കുള്ള അവസരവും വിദ്യാര്‍ഥികള്‍ക്കു നല്‍കും. പുനഃപരീക്ഷ വേണ്ടെന്നു വിദ്യാര്‍ഥികള്‍ തീരുമാനിച്ചാല്‍ മേയ് 5നു നടന്ന നീറ്റ്‌യുജി പരീക്ഷയില്‍ ലഭിച്ച യഥാര്‍ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും.

നീറ്റ്‌യുജിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണു ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ സുപ്രീംകോടതിയെ അറിയിച്ചത്. പുനഃപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇന്നു തന്നെ പസിദ്ധീകരിക്കുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്. പുനഃപരീക്ഷ ജൂണ്‍ 23നു നടക്കും. ഫലം ജൂണ്‍ 30നു മുന്‍പു പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 6നു നിശ്ചയിച്ചിരിക്കുന്ന കൗണ്‍സിലിങ് നടപടികള്‍ തടസപ്പെടില്ലെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു.

Signature-ad

മുഴുവന്‍ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡീഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങളിലെ 1563 പേര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയശേഷം വ്യത്യസ്ത മാര്‍ക്കുകള്‍ നല്‍കിയതിനാലാണു ചിലര്‍ക്ക് 718, 719 മാര്‍ക്കു വീതം ലഭിച്ചതെന്നാണു എന്‍ടിഎയുടെ വിശദീകരണം. പരാതി ഉയര്‍ന്ന ഹരിയാന സെന്ററിലെ 6 വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു. വിഷയം വിവാദമായതോടെയാണ് ഇതു പരിശോധിക്കാന്‍ എന്‍ടിഎ സമിതിയെ നിയോഗിച്ചത്.

 

Back to top button
error: