IndiaNEWS

സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മന്ത്രിപ്പട്ടികയില്‍? ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേരും. യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എന്‍ഡിഎയിലെ നിര്‍ണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന.

ആര്‍ക്കൊക്കെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്നതില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍നിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നല്‍കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിട്ടുണ്ട്.

Signature-ad

തെലുങ്കുദേശം പാര്‍ട്ടിക്ക് 3 കാബിനറ്റ് പദവിയുള്‍പ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ സ്ഥാനവും നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ജെഡിയു 5 അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത. നിലവില്‍ ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേകപദവിയുമാണ് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. നിതീഷ് കുമാര്‍ ആവശ്യത്തിലുറച്ചുനിന്നാല്‍ മുന്നണി ചര്‍ച്ചകള്‍ വീണ്ടും സങ്കീര്‍ണമാകും. റെയില്‍വേ മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

Back to top button
error: