IndiaNEWS

കനത്ത തിരിച്ചടി: 7 സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക്  എം.പിമാരില്ല

   ന്യൂഡൽഹി: ലോക്സഭയിൽ 400 സീറ്റ് ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി പല സംസ്ഥാനങ്ങളിലും നേരിട്ടത് വൻ തിരിച്ചടി. ചില സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റ് നഷ്ടമുണ്ടായപ്പോൾ 7 സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും അവർക്ക് ലഭിച്ചില്ല.

തമിഴ്‌നാട്, പഞ്ചാബ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് ഒരാളെപ്പോലും ജയിപ്പിക്കാൻ കഴിയാതെ വന്നത്.

Signature-ad

ചണ്ഡീഗഢ്, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ബി.ജെ.പിക്ക് നിലംതൊടാനായില്ല. ചിലയിടങ്ങളിൽ ബി.ജെ.പി മത്സര രംഗത്തുണ്ടായിരുന്നില്ല. ചണ്ഡീഗഢിലെ ഏക സീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർഥി മനീഷ് തിവാരിയോട് ബി.ജെ.പിയുടെ സഞ്ജയ് ടണ്ടൻ തോറ്റു. ലഡാക്കിലെ ഏക സീറ്റിലും ബി.ജെ.പി തോറ്റു.

മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സിനോട് തോറ്റപ്പോൾ ഔട്ടർ മണിപ്പൂരിൽ എൻ.ഡി.എ സഖ്യകക്ഷിയായ എൻ.പി.എഫ് സ്ഥാനാർഥിയും പരാജയമറിഞ്ഞു. മേഘാലയിലും നാഗാലാൻഡിലും ബി.ജെ.പിയുടെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥികളുണ്ടായിരുന്നില്ല.

ഒരു മണ്ഡലം മാത്രമുള്ള മിസോറാമിലും പുതുച്ചേരിയിലും സിക്കിമിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റു. പുതുച്ചേരിയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയോടായിരുന്നു തോൽവി.

തമിഴ്നാട്ടിൽ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അടക്കമുള്ള എല്ലാ ബി.ജെ.പി സ്ഥാനാർഥികളും പരാജയപ്പെട്ടു. പഞ്ചാബിലെ 13 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടു.

ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി നേരിട്ടത് വലിയ തിരിച്ചടിയാണ്. രാജ്യത്താകെ ബി.ജെ.പിക്ക് 240 സീറ്റുകളും എൻ ഡി എക്ക് 292 സീറ്റുകളുമാണുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബി.ജെ.പി ഒറ്റക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ ബി.ജെ.പി തനിച്ച് നേടി. ബി.ജെ.പി കൊടുങ്കാറ്റിൽ എൻ.ഡി.എ മുന്നണിയുടെ അക്കൗണ്ടിൽ 353 സീറ്റുകളെത്തി. ബി.ജെ.പിയുടെ പ്രതീക്ഷകൾ ഇത്തവണ പക്ഷേ ഇന്ത്യ സഖ്യം തകിടം മറിച്ചു.

Back to top button
error: