‘കേരളവും ഇന്ത്യയുടെ ഭാഗം, മാറ്റി നിര്‍ത്താന്‍ കഴിയില്ലെ’ന്ന് നിര്‍മാതാവ്; ‘കേരള ക്രൈം ഫയല്‍സ്’ ഇല്ലേയെന്നു ജഡ്ജി; ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ പേര് സെന്‍സര്‍ ബോര്‍ഡ് മാറ്റിച്ചത് എന്തിനെന്നു ഹര്‍ജിക്കാര്‍; സ്ഥലപ്പേര് മാറ്റാന്‍ തുടങ്ങിയാല്‍ എങ്ങുമെത്തില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്! ഹൈക്കോടതിയില്‍ തീപ്പൊരി വാദങ്ങള്‍

കൊച്ചി: കേരളത്തെ ഇന്ത്യയില്‍നിന്ന് ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും വാദിച്ച് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ചിത്രത്തിന്റെ നിര്‍മാതാവ്. കേരളത്തെ അപമാനിക്കുന്നെന്നു ചൂണ്ടിക്കാട്ടി, ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജയിലാണ് നിര്‍മാതാവിന്റെ വാദം. ഹര്‍ജികള്‍ പൊതുതാല്‍പ്പര്യ സ്വഭാവമുള്ളതാണെന്നും ഹര്‍ജിക്കാര്‍ക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്നും നിര്‍മ്മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന് മുമ്പാകെ വാദിച്ചു. കേരളത്തിന്റെ അന്തസിനെ ബാധിച്ചതിനാല്‍ തങ്ങളുടെ അന്തസിനെയും ബാധിച്ചെന്നാണു ഹര്‍ജിക്കാര്‍ പറയുന്നതെന്നും സീനിയര്‍ അഡ്വക്കേറ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു.
‘കഥയുടെ പേര് കേരളത്തിലെ ജനങ്ങളുടെ സല്‍പ്പേരിനെ ബാധിക്കുന്നു എന്ന കാരണത്താലാണ് സിനിമയ്ക്ക് നല്കിയ സര്ട്ടിഫിക്കേഷന് റദ്ദാക്കാന്‍ ആവശ്യപ്പെടുന്നത്. നമുക്ക് കേരളത്തെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ല. കേരളവും ഇന്ത്യയുടെ ഭാഗമാണ്. കേരളത്തിന് മാത്രമായി ഒരു അന്തസ് (Dignity) ഇല്ല. ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ ആ അന്തസ് ഇന്ത്യയുടേതാണ്. അവര്‍ കേരളത്തിലെ പൗരന്മാരാണെന്ന അടിസ്ഥാനത്തിലാണ് സിനിമ അവതരിപ്പിക്കുന്നത്. എന്താണോ അവതരിപ്പിക്കുന്നത്, എന്താണോ പരിഹരിക്കപ്പെടേണ്ടത്, അത് നിയമത്തിന് അറിയാവുന്ന കാര്യമാണ്. അവരുടെ കേസ് ഒരു സമൂഹത്തെക്കുറിച്ചോ, ഒരു രാജ്യത്തെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചോ ആണെങ്കില്‍, അത് അവരുടെ വ്യക്തിപരമായ പരാതിയല്ല. പൊതുവായ ഒരു പരാതി പരിഹരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്’- ശ്രീകുമാര്‍ പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) വേണ്ടി ഹാജരായ കൗണ്‍സിലും വിശദമായ വാദങ്ങള്‍ നിരത്തി. സിനിമയില്‍ എന്താണ് ചിത്രീകരിച്ചതെന്ന് അറിയാതെ സിനിമയുടെ പേരിനെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. ‘പേരില്‍ എന്താണ് തെറ്റുള്ളതെന്നും സിനിമയിലെ ദൃശ്യങ്ങളുമായി മാത്രം കേരളത്തെ ബന്ധിപ്പിക്കുമ്പോള്‍ മാത്രമായിരിക്കാം അത് ആക്ഷേപകരമാകുന്നതെന്നും അല്ലാത്തപക്ഷം അത് പേര് മാത്രമായിട്ടാണു നിലനില്‍ക്കുന്നതെന്നും’ ജഡ്ജി വാക്കാല്‍ പരാമര്‍ശിച്ചു. ‘നമുക്ക് കേരള ക്രൈം ഫയല്‍സ് ഉണ്ട്, നിരവധി സ്റ്റോറികളുണ്ട്’ അദ്ദേഹം പറഞ്ഞു.
സിനിമയുടെ പേരിനെക്കുറിച്ചുള്ള വാദങ്ങള്‍
സിനിമാറ്റിക് ആവശ്യങ്ങള്‍ക്കായി ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും പശ്ചാത്തലങ്ങളെയും ‘നാടകീയവല്ക്കരിച്ചിട്ടുണ്ട്’ (Dramatized) എന്ന മുന്നറിയിപ്പോടെ ആയിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുക എന്നു നിര്‍മാതാവ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്നാല്‍, ‘പാന്‍ ഇന്ത്യ സംഭവങ്ങള്‍ കാണിക്കുമ്പോഴും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് സിനിമയുടെ പേരില്‍ കേരളം എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്ന’തെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് സിബിഎഫ്സിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ച കേസും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ‘ഡല്‍ഹി ബെല്ലി’, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഡല്‍ഹി 6’, ‘മുംബൈ മേരി ജാന്‍’ തുടങ്ങിയ സിനിമകളുടെ പേരുകളില്‍ ആര്‍ക്കെങ്കിലും നീരസം തോന്നിയിരുന്നെങ്കില്‍ ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന് ചോദിച്ചത്.
സത്യകഥയോ?
കേരളത്തില്‍നിന്നുള്ള കഥകളാണിതെന്നു പറയുമ്പോഴും അവര്‍ പരിചയപ്പെടുത്തിയ ഇരകളില്‍ ഒരാള്‍ പോലും കേരളത്തില്‍നിന്ന് ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ആദ്യഭാഗമായ ‘ദി കേരള സ്റ്റോറി’ പുറത്തിറങ്ങിയതു മുതല്‍ കേരളീയര്ക്കെതിരേ ലോകമെമ്പാടും എതിര്‍പ്പുകളുണ്ടായി. ഇന്ത്യയുടെ പലയിടങ്ങളിലുണ്ടായ സംഭവവും ഹര്‍ജിക്കാര്‍ ഹാജരാക്കി. എന്നാല്‍, സിനിമാറ്റോഗ്രാഫ് നിയമപ്രകാരം മറ്റ് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകന് പറഞ്ഞു.
ടീസറിന്റെ സാധുത
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമയുടെ ടീസറും പിന്‍വലിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ‘തിയറ്ററുകളില്‍ കാണിക്കാന്‍ കഴിയാത്തത് സോഷ്യല്‍ മീഡിയയിലെ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ കാണിക്കുന്നു. നേരിട്ട് ചെയ്യാന്‍ കഴിയാത്തത് പരോക്ഷമായി ചെയ്യുന്നു’ എന്നായിരുന്നു വാദം. ഇന്റര്‍നെറ്റിലെ വീഡിയോകളില്‍ തങ്ങള്‍ക്കു നിയന്ത്രണമില്ലെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകളും യുട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുമെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
#TheKeralaStory2, #KeralaHighCourt, #JusticeBechuKurianThomas, #VipulShah, #SudiptoSen, #KeralaNews, #CinemaControversy, #LegalNewsMalayalam, #കേരളം, #ഹൈക്കോടതി, #സിനിമവാർത്തകൾ
#KeralaStory2Lawsuit, #KeralaDignityDebate, #SreeragShylan, #CBFCCertification, #HighCourtHearing, #FilmTitleControversy, #VipulShahStatement, #KeralaIdentity, #JudiciaryIndia
#TheKeralaStory2, #KeralaHC, #LegalBattle, #FreedomOfExpression, #MovieRow, #KeralaDiaries, #IndianJudiciary, #CinemaUpdates, #TruthBehindStories, #SudiptoSen, #VipulShah






