CrimeNEWS

നിനോ മാത്യുവിന് കൊലക്കയറിൽ നിന്ന് മോചനം, പരോളില്ലാതെ 25 വര്‍ഷം കഠിനതടവ്; അനുശാന്തിക്ക്  ഇരട്ടജീവപര്യന്തം തന്നെ: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി വിധി ഇങ്ങനെ

       രണ്ടു ടെക്കികൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം. അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ വസ്തുതകളിൽ ഊന്നിയാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത്.

മുഖ്യപ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. പക്ഷേ പരോളില്ലാതെ 25 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 4 വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന 2-ാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയോട് ഒരു ദയവും കാട്ടാന്‍ നീതിപീഠം തയാറായില്ല. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം തടവുശിക്ഷ ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്.

Signature-ad

കേരളത്തെയാകെ നടുക്കിയ കൊടുംക്രൂരകൃത്യം അരങ്ങേറിയത് 2014 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ്. ഒരുമിച്ചു ജീവിക്കാൻ വേണ്ടി നൊന്തു പ്രസവിച്ച 4 വയസ്സുകാരി മകള്‍ സ്വാസ്തികയെയും ഭര്‍ത്തൃമാതാവ് ഓമനയെയും അനുശാന്തിയും നിനോയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റു. ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത ഗാഢപ്രണയവും വഴിവിട്ട ബന്ധവുമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്.

കാമദാഹം തീര്‍ക്കുന്നതിന്, കുരുന്നു കുട്ടിയായ സ്വാസ്തികയെ അവളെക്കാള്‍ ഉയരമുളള ദണ്ഡു കൊണ്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യു എന്ന കാമുകന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു 2016 ല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കൊലക്കയര്‍ വിധിച്ചത്. പിഞ്ചുമകളെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്നും കോടതി വിലയിരുത്തി. സ്ത്രീയാണെന്നതും ശാരീരിക അവശതകള്‍ പരിഗണിച്ചും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ആറ്റിങ്ങൽ ആലംകോട് അവിക്‌സ് ജംക്‌ഷനടുത്തുളള പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകള്‍ 4 വയസുകാരി സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. 2007 ഡിസംബര്‍ ആറിനായിരുന്നു അനുശാന്തിയും ലിജേഷും തമ്മിലുളള വിവാഹം. ഇവരുടെ ഏക മകളാണ്  സ്വാസ്തിക. ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത പ്രണയം അതിരുവിട്ടപ്പോൾ, മുന്നിലെ പ്രതിബന്ധങ്ങള്‍ തുടച്ചു നീക്കുക എന്നതായി അവരുടെ ലക്ഷ്യം. അനുശാന്തിയുടെ മകളും ഭര്‍ത്താവുമായിരുന്നു ആ തടസ്സങ്ങൾ. 2013 ഡിസംബര്‍ 31 ന് അയച്ച അവസാനത്തെ വാട്‌സാപ് സന്ദേശത്തില്‍ ‘നീ എന്റേതാണ്, ഒരിക്കലും ഉപേക്ഷിക്കില്ല, ഞാന്‍ നിന്നോടൊപ്പം ജീവിക്കും’ എന്ന് നിനോ മാത്യു അനുശാന്തിക്ക് ഉറപ്പു നൽകിയിരുന്നു.

ലിജീഷിനെയും സ്വാസ്തികയെയും ഒഴിവാക്കാൻ പദ്ധതിയിട്ട നിനോയും അനുശാന്തിയും വാട്‌സാപ്പിലൂടെയും എസ്എംഎസ് വഴിയും പലവട്ടം അതിനെപ്പറ്റി സന്ദേശങ്ങള്‍ കൈമാറിയതു പൊലീസ് കണ്ടെത്തി. അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു കൊണ്ടു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രില്‍ 4നു ലിജീഷ് കണ്ടതോടെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ഭർത്താവിനെയും കുഞ്ഞിനെയും വകവരുത്താന്‍ ഇവര്‍ തീരുമാനിച്ചു. നിനോ മാത്യു ഏപ്രില്‍ 16ന് രാവിലെ പത്തേമുക്കാലോടെ ഓഫിസില്‍ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാന്‍ പോയതാണെന്നു പറയാന്‍ അനുശാന്തിയോടു പറഞ്ഞു. അറ്റം മുറിച്ചു മാറ്റിയ ബെയ്‌സ്‌ബോള്‍ സ്റ്റിക്, വെട്ടുകത്തി, മുളകു പൊടി, രക്തം തുടയ്ക്കാനുളള തോര്‍ത്ത് എന്നിവ ലാപ്‌ടോപ് ബാഗില്‍ കരുതി. കഴക്കൂട്ടത്തെ കടയില്‍നിന്നു പുതിയ ചെരുപ്പു വാങ്ങി.

ആറ്റിങ്ങലില്‍ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീഷ് പുറത്തായിരുന്നു. വീട്ടില്‍ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വീട്ടിലേക്കു വിളിച്ചു വരുത്താനും പറഞ്ഞു. ഓമന ഫോണില്‍ സംസാരിച്ചു കഴിഞ്ഞയുടന്‍ സ്റ്റിക്ക് കൊണ്ടു തലയില്‍ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയില്‍നിന്നു താഴെ വീണ സ്വാസ്തികയെയും അത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തി. കവര്‍ച്ചയ്ക്കു വേണ്ടിയുളള കൊല എന്നു വരുത്താന്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുത്തു. അര മണിക്കൂര്‍ കഴിഞ്ഞു ലിജീഷ് എത്തിയപ്പോള്‍ വീട് അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പുറകുവശത്തു പോയി നോക്കി തിരികെയെത്തിയപ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നതാണ് കണ്ടത്. അകത്തേക്കു കയറിയപ്പോള്‍ മറഞ്ഞു നിന്ന നിനോ മാത്യു ലജീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം വെട്ടി. തലയിലും കാതിലും വേട്ടേറ്റ ലിജീഷ് അലറി വിളിച്ചു പുറത്തേക്കോടി. ഇതോടെ നിനോ മാത്യു പുറകിലെ മതില്‍ചാടി ഓടി ബസ്സില്‍ കയറി രക്ഷപ്പെട്ടു.

അന്നു മൂന്നരയോടെ അനുശാന്തിയുടെ സഹോദരന്‍ അനൂപ് ടെക്‌നോപാര്‍ക്കില്‍ എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ അനുശാന്തി മാമത്തെ വീട്ടിലേക്കു പോയി. കുഞ്ഞിന്റെ മൃതദേഹം കാണാനോ ഭര്‍ത്താവിനെ ആശുപത്രിയിലെത്തി കാണാനോ അവര്‍ തയാറായില്ല. രാത്രി ഒന്‍പതോടെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്തു. അയാളെ ചോദ്യം ചെയ്തതില്‍നിന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി 11ന് അനുശാന്തിയെയും അറസ്റ്റു ചെയ്തു. കുഞ്ഞിനെ സംസ്‌കാരത്തിനു മുന്‍പു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

2015 സെപ്റ്റംബര്‍ 8നാണു പ്രതികള്‍ക്കു കോടതി കുറ്റപത്രം നല്‍കിയത്. ഒക്ടോബര്‍ 12 നു വിചാരണ തുടങ്ങി. ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഫൊറന്‍സിക് ലാബിൽ ശാസ്ത്രീയമായി വീണ്ടെടുത്ത തെളിവുകള്‍ എന്നിവ നിര്‍ണായകമായി. ശാരീരിക ബന്ധത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തെളിവുകളൊന്നും പ്രതികള്‍ കോടതിയില്‍ നിഷേധിച്ചില്ല.
‘ഐ വില്‍ നോട്ട് ലെറ്റ് എനിതിങ് ബിറ്റ് വീന്‍ അസ്’
നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോണ്‍ സന്ദേശമാണ് ഇവരുടെ പ്രണയത്തിനു തുടക്കമിട്ടത്. ഒടുവില്‍ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോഴും അനുശാന്തിക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയിരുന്നില്ല.

2014 ജനുവരിയില്‍ത്തന്നെ വീടിന്റെ സിറ്റൗട്ട്, അകത്തെ മുറികള്‍, അടുക്കള എന്നിവയുടെയും വാതിലുകളുടെയും ദൃശ്യങ്ങള്‍, മുറികളുടെ ഫോട്ടോകള്‍, അടുക്കളയുടെ വിവിധ കോണില്‍ നിന്നുളള ഫോട്ടോകള്‍, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ നിനോ മാത്യു മറഞ്ഞു നിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങള്‍, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകള്‍, പുറകു വശത്തെ ഇടറോഡിലൂടെ ബസ് സ്റ്റോപ്പിലേക്കുളള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലില്‍ പകര്‍ത്തി നിനോ മാത്യുവിനു നല്‍കിയിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതിന് ഇവ കേസില്‍ നിര്‍ണായക തെളിവായി. ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നു ഫൊറന്‍സിക് ലാബ് അധികൃതര്‍ കണ്ടെത്തിയ തെളിവും സംഭവത്തിലെ ഏക ദൃക്‌സാക്ഷിയായ ലിജീഷിന്റെ മൊഴിയും പ്രതിയെ തിരിച്ചറിഞ്ഞതും കേസില്‍ നിര്‍ണായക തെളിവായി. കേസിലെ മറ്റൊരു സാക്ഷിയായ, പ്രതി നിനോ മാത്യുവിന്റെ പിതാവായ അധ്യാപകന്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി

Back to top button
error: