CrimeNEWS

വഴിയാത്രക്കാരെ തടഞ്ഞ് പണപ്പിരിവ്; പിടിക്കാനെത്തിയ പോലീസിനുനേരെ വാളുവീശി രക്ഷപെട്ട് യുവാവ്

തിരുവനന്തപുരം: കോവളം കോളിയൂരില്‍ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തുവന്ന യുവാവിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വാളുവീശി ആക്രമണം. പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച പ്രതി ഓടി രക്ഷപ്പെട്ടു.

കൈലിപ്പാറ കോളനി സ്വദേശി ഗോകുല്‍ കണ്ണന്‍ (22) ആണ് കോവളം പോലീസിനെ ആക്രമിക്കുകയും വാളുകാട്ടി ഭീഷണിപ്പെടുത്തുകയും ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.

Signature-ad

കോവളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളിയൂര്‍ പുലരി റസിഡന്‍സിലുളള നാട്ടുകാരെയാണ് ഗോകുല്‍ കണ്ണന്‍ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

ബൈക്ക് യാത്രികരെ തടഞ്ഞാണ് ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നത്. റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെയും ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് കോളിയൂര്‍ പുലരി റസിഡന്‍സിന്റെ ഭാരവാഹികള്‍ കോവളം എസ്.എച്ച്.ഓയ്ക്ക് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട പോലീസ് സംഘം ഗോകുല്‍ കണ്ണനെ തേടിയെത്തിയത്. എന്നാല്‍, പോലീസ് സംഘത്തെ കണ്ടയുടന്‍ ഇയാള്‍ വാളുവീശി പരിഭ്രാന്തി സൃഷ്ടിക്കുകയും പോലീസ് ജീപ്പിന് കല്ലെറിഞ്ഞശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു. പ്രതിക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

 

Back to top button
error: