CrimeNEWS

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ചേര്‍ത്തല: ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത്‌ 16-ാം വാര്‍ഡില്‍ വല്ല്യാറവെളി രാജേഷി (42) നെയാണ്‌ ചേര്‍ത്തല പോലീസ്‌ പിടികൂടിയത്‌. ഭാര്യ അമ്പിളി (36) യെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തയില്‍ 18 ന്‌ വൈകിട്ട്‌ 6.30 നായിരുന്നു സംഭവം. പ്രദേശത്തെ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ അമ്പിളി ജോലിക്കുശേഷം ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ പിന്നിലൂടെ ബൈക്കില്‍ എത്തിയ രാജേഷ്‌ ഇടിച്ചുവീഴ്‌ത്തിയശേഷം കുത്തുകയായിരുന്നു. സംഭവ ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും കളക്ഷന്‍ മെഷീനുമായി കടന്ന രാജേഷിനെ രാത്രി പതിനൊന്നോടെ ദേശീയപാതയില്‍ കഞ്ഞിക്കുഴിയില്‍ നിന്നാണ്‌ പിടികൂടിയത്‌.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എസ്‌.ഐ: കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.

Signature-ad

ഇയാളുടെ പക്കല്‍ നിന്ന്‌ 11,000 രൂപ കണ്ടെടുത്തു. പണം അമ്പിളിയുടെ ബാഗില്‍നിന്ന്‌ നഷ്‌ടപ്പെട്ടതാണോയെന്നു പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.
ക്യാഷ്‌ ബാഗ്‌ രാജേഷിന്റെ വീടിനു പിന്നില്‍നിന്നു കാലിയായ നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്‌ഥലത്തുനിന്നു പോലീസിന്‌ ലഭിച്ചിരുന്നു. കൊലയ്‌ക്ക് ഉപയോഗിച്ച കത്തി പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ സംഭവസ്‌ഥലത്തിനു സമീപത്തെ പുല്ലിനിടയില്‍നിന്ന്‌ കണ്ടെത്തി.
തന്റെ അമ്മയുമായി അമ്പിളി നിരന്തരം വഴക്കുണ്ടാക്കുന്നതിലുള്ള പകയാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നു രാജേഷ്‌ മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു. ജലഗതാഗത വകുപ്പിലെ ജീവനക്കാരനായ ഇയാള്‍ കോട്ടയം കോടിമതയിലാണ്‌ ജോലി ചെയ്യുന്നത്‌.
പള്ളിപ്പുറം പഞ്ചായത്ത്‌ 17-ാം വാര്‍ഡില്‍ ചെത്തിക്കാട്ട്‌ സി.പി. ബാബുവിന്റേയും അമ്മിണിയുടേയും മകളാണ്‌ അമ്പിളി. പ്രദേശവാസികളായ അമ്പിളിയും രാജേഷും പ്രണയിച്ചാണ്‌ വിവാഹിതരായത്‌. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ നാളുകളായി അകന്നു കഴിയുകയായിരുന്നു.
അമ്പിളിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു

Back to top button
error: