KeralaNEWS

സര്‍ക്കാരിന് 32.21 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി; ചേര്‍ത്തല മുന്‍ ജോയിന്റ് ആര്‍.ടി.ഒയ്‌ക്കെതിരേ കേസ്

ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പില്‍ സര്‍ക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട 32.21 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ കേസെടുത്തു. ആലപ്പുഴ ആര്‍.ടി.ഒ എ.കെ. ദിലു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്ത് ചേര്‍ത്തല പോലീസ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടും നടപടികളുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ആണ് ജെബി.ഐ. ചെറിയാന്‍. വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായിരുന്നു. 2021 ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25 വരെയുള്ള കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചെന്നു കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. വാഹനങ്ങളുടെ നികുതി ഇളവുകള്‍, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ വീണ്ടും ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കല്‍, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കേസെടുത്ത സാഹചര്യത്തില്‍ ആര്‍.ടി.ഒ ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

Signature-ad

മാര്‍ച്ച് രണ്ടിന് ചേര്‍ത്തല ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി കാണിച്ച് ഡപ്യൂട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥതല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ തുടര്‍ നടപടികളുണ്ടായില്ലെന്നാണ് വിവരം. തുടര്‍ന്നാണ് ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ ഒരു എം.വി.ഐയെ ചുമതലപ്പെടുത്തി വിവരശേഖരണം നടത്തിയത്. എം.വി.ഐ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളുമാണ് ചേര്‍ത്തലയില്‍ നടന്നതെന്നും ഇതില്‍ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്നുമുള്ള ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍, പോലീസ് നടപടികള്‍ക്കെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്.

Back to top button
error: