CrimeNEWS

വയറ്റില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തു; കെജ്രിവാളിന്റെ PAയ്ക്കെതിരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഭൈഭവ് കുമാറിനെതിരായ കേസില്‍ എഫ്‌ഐആറിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. സ്വാതിയുടെ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എ.സി.പി പി.എസ്.കുഷ്വാഹയുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസിന്റെ രണ്ടംഗസംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൈഭവിനെതിരെ കേസെടുത്തത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കായി സ്വാതി മലിവാള്‍ കഴിഞ്ഞദിവസം രാത്രി ഡല്‍ഹി എയിംസില്‍ പോയിരുന്നു.

Signature-ad

മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നാണ് പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമില്‍ ഇരുന്നപ്പോള്‍ ഭൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. ഈ സമയം കെജ്‌രിവാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഭൈഭവിനെ ദേശീയ വനിതാ കമ്മിഷന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-ന് എത്താനാണ് നിര്‍ദേശം. ഹാജരാവാത്തപക്ഷം കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ സ്വാതിയുടെ ആരോപണം ആം ആദ്മി പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നു. കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മലിവാളിനോട് മോശമായി പെരുമാറിയെന്നും വിഷയത്തില്‍ കെജ്രിവാള്‍ ശക്തമായ നടപടിയെടുക്കുമെന്നും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് എം.പി. വ്യക്തമാക്കി.

അതേസമയം, തന്റെ ഔദ്യോഗികവസതിയില്‍ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചില്ല. ലഖ്‌നൗവില്‍ വ്യാഴാഴ്ചനടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കെജ്രിവാള്‍, ഒപ്പമുണ്ടായിരുന്ന രാജ്യസഭാംഗം സഞ്ജയ് സിങ്ങിനുമുന്നിലേക്ക് മൈക്ക് നീക്കിവെച്ചു. സഞ്ജയ് സിങ്ങാകട്ടെ മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതും പ്രജ്ജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളും ഗുസ്തിക്കാരുടെ സമരസമയത്ത് മാലിവാളിനെ കൈയേറ്റംചെയ്തതുമടക്കം ചൂണ്ടിക്കാട്ടി. സംഭവത്തെ ബി.ജെ.പി, ആം ആദ്മി പാര്‍ട്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

Back to top button
error: