CrimeNEWS

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേന്ദ്രസര്‍വകലാശാലാ പ്രൊഫസര്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ച അധ്യാപകന്‍ പിടിയില്‍. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസര്‍ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. ഇതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. താന്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Signature-ad

2016ല്‍ കേന്ദ്ര സര്‍വ്വകലാശാല കാസര്‍ഗോഡ് പെരിയ കാമ്പസില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇഫ്തിഖര്‍ അഹമ്മദ് നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ഇതിന് മുമ്പ് സസ്‌പെന്‍ഷനില്‍ ആവുകയും ചെയ്തയാളാണ്. ക്ലാസില്‍ കുഴഞ്ഞ് വീണ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സര്‍വ്വകലാശാല അന്വേഷണം നടത്തുകയും പരാതിയെ തുടര്‍ന്ന് ഇഫ്തിഖറിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ഇയാള്‍ സര്‍വ്വീസില്‍ തിരിച്ചെത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ സമരത്തിനിറങ്ങുകയും സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കുകയുമായിരുന്നു. അടുത്തിടെയാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്.

 

Back to top button
error: