IndiaNEWS

ലൈംഗികാരോപണ വിവാദം; ബ്രിജ്ഭൂഷണ് സീറ്റ് നല്‍കില്ലെന്ന് സൂചന

ലഖ്നൗ: ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ കൈസര്‍ഗഞ്ജിലെ സിറ്റിങ് എം.പി യും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇത്തവണ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് കിട്ടില്ലെന്ന് സൂചന. പകരം മകനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

കഴിഞ്ഞ ആറ് തവണയും കൈസര്‍ഗഞ്ജിനെ പ്രതിനിധീകരിച്ചത് ബ്രിജ് ഭൂഷണായിരുന്നുവെങ്കിലും ഗുസ്തി വിവാദം തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇത്തവണ സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. അഞ്ചാം ഘട്ടത്തില്‍ മെയ് 20-ന് ആണ് കൈസര്‍ഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ബി.ജെ.പി നേതൃത്വം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

പത്രിക സമര്‍പ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും താന്‍ കൈസര്‍ഗഞ്ജില്‍ ജയിച്ചിരിക്കുമെന്നും ഇവിടെ 99.9 ശതമാനവും താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും നേരത്തെ ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് സീറ്റ് കിട്ടാന്‍ സാധ്യതയില്ലെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയേത്തുടര്‍ന്നാണ് ബ്രിജ്ഭൂഷണ്‍ വിവാദത്തിലായത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരുന്നത്.

Back to top button
error: