KeralaNEWS

മകന്റെ ഫ്‌ളാറ്റില്‍ ജാവദേക്കറെ കണ്ടു, നന്ദകുമാറും കൂടെയുണ്ടായിരുന്നു; കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി ജയരാജന്‍

കണ്ണൂര്‍: ബി ജെ പി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. . ദല്ലാള്‍ നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തെ മകന്റെ ഫ്‌ലാറ്റിലാണ് ഇവര്‍ എത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്നും നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കുന്നയാളല്ല താനെന്നും ജയരാജന്‍ വ്യക്തമാക്കി. ‘ഇടതുപക്ഷ ജനാധിപത്യമുന്നണി പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ചരിത്ര വിജയം നേടും. ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷം ജയിച്ചുവന്നാല്‍ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷമില്ലാത്തൊരു ഇന്ത്യ ഇല്ല. ഈ ധാരണയില്‍ എല്ലാവരും വന്ന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനും അതുപോലെ ബി ജെ പിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും മൂന്ന് നാല് പത്രപ്രവര്‍ത്തകരും കൂടി നേരത്തെ തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍, മറുപടി പറയാന്‍ സമയമില്ലാത്ത സമയത്ത് അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സുധാകാരന്റെ ബി ജെ പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള ശ്രമം നടന്നു.

അവരുടെ ആസൂത്രണത്തിന്റെ ഭാഗമായി അതില്‍ എന്റെ പേര് വലിച്ചിഴച്ചു. എന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഞാന്‍ ഇതുവരെ ശോഭ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരിച്ച സമയത്ത് കോട്ടയത്തുവച്ചാണ് ആകെ അവരെ ഞാന്‍ കണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. ഇത് ശോഭ സുരേന്ദ്രനും സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ്. ബി ജെ പി – ആര്‍ എസ് എസ് -കോണ്‍ഗ്രസ് രാഷ്ട്രീയ ബന്ധമാണ് ഇതിനുപിന്നില്‍. കേരളത്തിലെ ചില മാദ്ധ്യമപ്രവര്‍ത്തകരാണ് ഈ ആശയം ഉണ്ടാക്കിയത്. ഇവര്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കും.’- ഇ പി ജയരാജന്‍ പറഞ്ഞു.

ബി ജെ പി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തെ മകന്റെ ഫ്‌ലാറ്റിലാണ് ഇവര്‍ എത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: