NEWSWorld

ഇന്ന് ഈസ്റ്റര്‍: സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍,   അറിയുക ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും

   യേശുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേതിന്റെ ഓര്‍മദിനം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. വിശ്വാസികള്‍ 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഈ ദിനത്തില്‍, ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നു. റോമന്‍ ചക്രവര്‍ത്തിയായ പോണ്ടിയസ് പീലാത്തോസാണ് യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു കുരിശിലേറ്റിയത്.

ഈ ദിവസം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മങ്ങള്‍ എന്നിവ നടത്തും. ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ദു:ഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്റെ പുനരുത്ഥാനം.

ഈസ്റ്റര്‍ എപ്പോഴും പെസഹാ പൗര്‍ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് എത്തുന്നത്. ഇത് വടക്കന്‍ അര്‍ധഗോളത്തിലെ വസന്തത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. മാത്രമല്ല വിശുദ്ധ വാരത്തിന്റെ അവസാന ദിവസമാണത്.

ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. യേശുക്രിസ്തു ചെയ്ത ത്യാഗങ്ങളെ ഓര്‍മിപ്പിക്കാനാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിവസം,  ക്രിസ്ത്യാനികൾ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. നല്ല ഭക്ഷണങ്ങള്‍ വിളമ്പുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു.

ആദ്യമായി ഈസ്റ്റര്‍ ആഘോഷം നടന്നത് എ ഡി രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറിലാണ്. നാലാം നൂറ്റാണ്ടോടെ, ഈസ്റ്റര്‍ ഒരു സ്ഥാപിത ക്രിസ്ത്യന്‍ അവധിയായി മാറി, അത് റോമന്‍ സാമ്രാജ്യത്തിലുടനീളം ആഘോഷിക്കപ്പെട്ടു. നൂറ്റാണ്ടുകളായി, ഈസ്റ്റര്‍ ആഘോഷത്തെ ചുറ്റിപ്പറ്റി വിവിധ ആചാരങ്ങളും പാരമ്പര്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക എന്ന പേരിലാണ് ഈസ്റ്റര്‍ ആചരിച്ചിരുന്നത്. പാസ്‌ക്ക (Pascha) എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉണ്ടായത്. ഈ പാസ്‌ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ- സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാന പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങി. പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു.

സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.

Back to top button
error: