SportsTRENDING

കൊമ്പൊടിഞ്ഞ കൊമ്പന്മാർ; ജംഷഡ്‌പൂരിനോടും സമനില; അവസാന ആറിൽ എന്ന് കയറും ?

ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയോട്(1-1) സമനില വഴങ്ങിയതോടെ അവസാന ആറിൽ കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്.

23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി.എന്നാല്‍ ഈ സന്തോഷത്തിന് 22 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 45-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയിലൂടെയായിരുന്നു ജംഷെദ്പുരിന്റെ മറുപടി ഗോൾ.ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.ഇന്നലത്തെ മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ തിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്.


 

19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 20 കളിയില്‍ 21പോയിന്റുണ്ട്. ഫെബ്രുവരി 25ന് ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് മഞ്ഞപ്പട അവസാനം ജയിച്ചത്. മാര്‍ച്ച്‌ രണ്ടിന് ബെംഗളൂരുവിനോടും, മാര്‍ച്ച്‌ 13ന് മോഹന്‍ ബഗാനിനോടും തോറ്റു.

ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.പിന്നീട് നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകള്‍ക്കെതിരെയും മഞ്ഞപ്പട കളിക്കും.ഇതില്‍ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം മാത്രമാണ് കൊച്ചിയില്‍ നടക്കുന്നത്.

Back to top button
error: