KeralaNEWS

”ടി.പി കേസ് പ്രതിയുടെ വിവാഹത്തില്‍ ഷംസീര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ്? മാനുഷികമൂല്യങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍”

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംല്‍എയായിരുന്ന ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ജയരാജന്‍, അദ്ദേഹത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. 2017-ല്‍ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ അന്ന് എംഎല്‍എ ആയിരുന്ന ഷംസീര്‍ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

ഒരാള്‍ കുറ്റം ആരോപിച്ച് ജയിലില്‍ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്‌കരിക്കുകയാണോ ചെയ്യേണ്ടത്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാരുടെ വീട്ടില്‍ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ. ഷംസീര്‍ ചെയ്തതില്‍ എന്താ തെറ്റ്?, ജയരാജന്‍ ചോദിച്ചു.

നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലര്‍ ചില കേസില്‍ പെട്ടിട്ടുണ്ടാകും. ആ വീട്ടില്‍ ഉള്ള എല്ലാവരും ആ കേസില്‍പ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കാറില്ല. വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ലീഗിനെ പരിസഹിച്ചുപരിഹസിച്ച് ഒന്നുമല്ലാതാക്കിതീര്‍ത്തെന്ന് ജയരാജന്‍ പറഞ്ഞു. ലീഗ് എവിടെച്ചെന്നെത്തിയിരിക്കുന്നു. അവര്‍ക്ക് മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ്. കണ്ണൂര്‍ സീറ്റ് ലീഗിന് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ സുധാകരന്‍ മത്സരിക്കുന്നു, നിലവിലുള്ള എംപിമാര്‍ മത്സരിക്കുന്നു എന്ന നിലപാട് സ്വീകരിച്ച് ലീഗിനെ പുറത്താക്കി. മുസ്ലീംലീഗിനുപിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ഇങ്ങനൊരു ആശ്രയജീവിതം വേണമോയെന്ന് ലീഗ് ചിന്തിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരുയുവജന നേതാവിനെയും ലീഗിന് പരിഗണിക്കാന്‍ കഴിഞ്ഞില്ല. എല്ലാപാര്‍ട്ടികളും യുവജനനേതാക്കളെ പരിഗണിക്കുന്നുണ്ട്. മുസ്ലീംലീഗിനകത്ത് നല്ല യുവജനനേതാക്കളുണ്ട്. പക്ഷെ, ആരെയെങ്കിലും പരിഗണിച്ചോ? യുവസമൂഹത്തെ നിരാകരിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്, ഇപി വിമര്‍ശിച്ചു.

 

 

 

Back to top button
error: