Social MediaTRENDING

”ഊരെടാ കൂളിംഗ് ഗ്ലാസ്… ഇനി വെക്കടാ”; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂര്‍ സ്‌ക്വാഡ് -കാതല്‍ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോള്‍ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാള്‍ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നല്‍കുന്നത് നിര്‍ത്തി ‘ഊരടാ’യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോള്‍ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ യുവാവിന് തന്നെ അടുത്ത ഉപഹാരം നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്.

2022ല്‍ നടന്റെ ഭീഷ്മപര്‍വും 2023ല്‍ കണ്ണൂര്‍ സ്വകാഡും 50 കോടി കലക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഭ്രമയുഗവും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മലയാളി നടനും നേടാത്ത വമ്പന്‍ കലക്ഷന്‍ റെക്കോഡാണ് മമ്മൂട്ടിക്ക് സമ്മാനിച്ചിരിക്കുന്നത്. മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി നടന്നെന്ന റെക്കോഡാണത്.

27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര അറിയിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് ഭ്രമയുഗത്തിന് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. ഇതിനെല്ലാം മറുപടിയുമായാണ് ചക്രവര്‍ത്തി രാമചന്ദ്ര രംഗത്തെത്തിയിരുന്നത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും സുപ്രധാന വേഷത്തിലെത്തി. അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിച്ച മലയാള ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ പശ്ചാത്തലം പതിനേഴാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ്. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ ഒരുക്കിയത്. ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആദ്യത്തെ പേര് കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു. എന്നാല്‍, ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പേര് മാറ്റിയത്.

തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിലുള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് ഒമ്പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ദുല്‍ഖറിന്റെ നേതൃത്വത്തിലുള്ള വെഫേറര്‍ ഫിലിംസ് ആണ് 2023ല്‍ കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറഞ്ഞത്. 2022 ലെ ഏറ്റവും കൂടുതല്‍ ഗ്രോസ് നേടുന്ന മലയാള ചിത്രമായി ഭീഷ്മ പര്‍വ്വം മാറിയിരുന്നു. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്.

 

Back to top button
error: