IndiaNEWS

അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച്‌ സ്‌മൃതി ഇറാനി

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയല്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു ബി.ജെ.പി.നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി.

 രാഹുല്‍ നയിക്കുന്ന ഭാരത്‌ ജോഡോ ന്യായ്‌ യാത്ര യു.പിയില്‍ പര്യടനം നടത്തുന്നതിനിടെയാണു വെല്ലുവിളി.

 “2019 ല്‍ അദ്ദേഹം അമേഠി വിട്ടു. അമേഠി അദ്ദേഹത്തെയും ഉപേക്ഷിച്ചു. ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം വയനാട്ടില്‍ പോകാതെ അമേഠിയില്‍നിന്ന്‌ മത്സരിക്കട്ടേ”- സ്‌മൃതി ഇറാനി പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ 55,000 വോട്ടുകള്‍ക്കാണു സ്‌മൃതി പരാജയപ്പെടുത്തിയത്‌. ജന്‍ സംവാദ്‌ പരിപാടിയുടെ ഭാഗമായി സ്‌മൃതി ഇറാനി നാലു ദിവസം അമേഠിയിലുണ്ട്‌.

2019ലെ തെരഞ്ഞെടുപ്പിനുശേഷം രണ്ടുപേരും മണ്‌ഡലത്തില്‍ ഒരേദിവസം എത്തുന്നത്‌ ഇതു രണ്ടാം തവണയാണ്‌. അമേഠിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ സ്‌മൃതി ഇറാനി പദ്ധതിയിട്ടിരിക്കുന്നത്‌. ഒപ്പം ഗ്രാമവാസികളുടെ പരാതിയും കേള്‍ക്കും.

ഭാരത്‌ ജോഡോ ന്യായ്‌ യാത്രയുടെ ഭാഗമായി നടക്കുന്ന റോഡ്‌ ഷോയിലും പൊതുസമ്മേളനത്തിലുമാണു രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്‌.മൂന്നു തവണയാണ്‌ അമേഠിയില്‍നിന്ന്‌ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ അംഗമായത്‌. അദ്ദേഹത്തിന്റെ പിതാവ്‌ രാജീവ്‌ ഗാന്ധിയും അമേഠിയെ പ്രതിനിധീകരിച്ചിരുന്നു. ഇന്നലെ അമേഠിയിലാണു രാഹുല്‍ തങ്ങിയത്‌. ഇന്ന്‌ അദ്ദേഹം റായ്‌ബറേലിയിലെത്തും.

Back to top button
error: