KeralaNEWS

കൗമാരകാല പ്രണയം ഒടുവിൽ അഗ്നിനാളങ്ങളിൽ കരിഞ്ഞു: ഭാര്യയെ സ്കൂട്ടർ തടഞ്ഞ്  നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു, പിന്നാലെ  ഭർത്താവും മരിച്ചു

    ജോലിക്കു പോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരണത്തിനു കീഴടങ്ങി. ചേർത്തല കടക്കരപ്പള്ളി വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഇയാൾ  ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചതും അതിനിടെ ഗുരുതരമായി പൊള്ളലേറ്റതും.  ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ശ്യാം ജി.ചന്ദ്രൻ മരിച്ചത്. ശ്യാമിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.

ശ്യാമിന്റെ ഭാര്യയും പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് –  ബാലാമണി ദമ്പതികളുടെ മകളുമായ ആരതി (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം.

കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിനു മൊഴി നൽകിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിക്കാഞ്ഞതും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണം എന്നായിരുന്നു ശ്യാമിന്റെ മൊഴി.

സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കു പോയ ആരതിയുടെ വണ്ടി തടഞ്ഞു നിർത്തി മിഠായി ഭരണിയിൽ കരുതിയ പെട്രോളോഴിച്ചായിരുന്നു തീകൊളുത്തിയത്. തീപടർന്നതോടെ ആരതി 100 മീറ്ററോളം ദൂരം നിലവിളിച്ചുകൊണ്ട് ഓടി. നാട്ടുകാർ ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണച്ചു. പക്ഷേ ആരതി ഓടിയ ഭാഗത്തെല്ലാം വസ്ത്രത്തിന്റെ ഭാഗങ്ങളും ഹെൽമറ്റും ഉരുകിവീണു തീ പടർന്നിരുന്നു. തീയണയ്ക്കുമ്പോഴും യുവതിക്കു ബോധമുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. വെള്ളം നൽകിയ ശേഷമാണ് സമീപത്തുനിന്നും ആംബുലൻസ്  വിളിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയത്. 90 ശതമാനം പൊള്ളലേറ്റ ആരതി അന്ന് വൈകിട്ട് മരിച്ചു.

ആരതിയും ശ്യാമും സ്ക്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. പതിനാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒടുവിൽ ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിക്കുകയായിരുന്നു ആരതി.

സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജീവനക്കാരിയായ ആരതി ജോലിക്കു പോകുകയായിരുന്നു. സ്ഥാപനത്തിന് 200 മീറ്റർ അകലെ വച്ചായിരുന്നു ആക്രമണം. വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തി. നിലവിളിച്ചുകൊണ്ട് ഓടി ഇവർ അടുത്ത വീടുവരെ എത്തി.

ശ്യാമിൽനിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ആരതി കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീടും ഭീഷണി തുടർന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽനിന്നു ജാമ്യം ലഭിച്ചു.

ഒടുവിൽ മക്കളായ വിശാലും സിയയും അനാഥരായി.  വിശാലിനു 9 വയസ്സും സിയയ്ക്ക് മൂന്നരവയസ്സുമാണ് പ്രായം. വിശാലിനെ രാവിലെ സ്‌കൂളിലേക്കു അയച്ചശേഷമാണ് ആരതി ജോലിക്കായി പോയത്. വൈകിട്ട് അമ്മ വരുന്നതും കാത്തിരിക്കുന്ന കുട്ടികളെ കാത്തിരുന്നത് ഹൃദയം തകർക്കുന്ന ദുരന്ത വാർത്തയാണ്. മൂന്നു മാസം മുൻപും ശ്യം ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: