KeralaNEWS

മൈക്രോ ഫിനാന്‍സില്‍ ക്രമക്കേടില്ല; വെളളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.

എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.

Signature-ad

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലന്‍സ് അന്വേഷിച്ചതില്‍ അഞ്ചുകേസുകളാണ് എഴുതി തളളാന്‍ തീരുമാനിച്ചത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട് എന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകളും വൈകാതെ കോടതിയിലെത്തും.

മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ വിഎസാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലന്‍സാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്. ബിഡിജെഎസ് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കുന്നത്.

അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളില്‍ നിന്നും പണം തിരികെ അടച്ചു വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി ഇതോടെ വിജിലന്‍സും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് വി.എസിന് തൃശൂര്‍ വിജിലന്‍സ് കോടതി നോട്ടീസ് നല്‍കി. മൈക്രോ ഫിന്‍ന്‍സ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശന്‍ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെളളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

 

 

Back to top button
error: