IndiaNEWS

ബാഗ്പതിലെ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടു നല്‍കി കോടതി ഉത്തരവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹര്‍ജി കോടതി തള്ളി. സൂഫി വര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാന്‍ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹരജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

ബാഗ്പത് ജില്ലയിലെ ബര്‍ണാവ ഗ്രാമത്തിലാണ് സൂഫി വര്യന്‍ ബദ്റുദ്ദീന്‍ ഷായുടെ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷം പഴക്കമുണ്ടിതിന് എന്നാണ് കരുതപ്പെടുന്നത്. 53 വര്‍ഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാരംഭിച്ചത്. 1970 ല്‍ ഹിന്ദു വിഭാഗം ദര്‍ഗക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചു.

Signature-ad

ബാഗ്പതിലെ ഹിന്ദു പുരോഹിതന്‍ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്. മഹാഭാരത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടു കൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷ ഗൃഹം എന്നാണ് ഹിന്ദു മത വിശ്വാസം. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കേസിലെ നിര്‍ണായക വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ലക്ഷഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്റെ ഹര്‍ജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു. ഹര്‍ജി തള്ളപ്പെട്ടതോടെ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ.ഷാഹിദ് ഖാന്‍ പറഞ്ഞു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം.

Back to top button
error: