KeralaNEWS

വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ജീവൻ നഷ്ടമായത്  7 പേർക്ക്

   സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന്  ജീവൻ നഷ്ടമായത് 7 പേർക്ക്.  കോട്ടയം പാക്കില്‍ നിയന്ത്രണം വിട്ട ബൈക്ക്   മറിഞ്ഞ് 2 വിദ്യാര്‍ഥികൾ മരിച്ചു. എറണാകുളം ജില്ലയിൽ   2 വാഹനാപകടങ്ങളിൽ 3 മരണവും പത്തനംതിട്ട പന്തളത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  ഒറ്റപ്പാലത്ത് ബൈക്കിൽ നിന്നും തെന്നി വീണ യുവാവ് ലോറികയറി മരിച്ചു.

ഇന്ന് രാവിലെ 6 45 ന് പന്തളം കുരമ്പാല അമൃത സ്‌കൂള്‍ കവലയ്ക്കുസമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്‍(66) ആണ് മരിച്ചത്.  കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കുംതല കളത്തില്‍ വീട്ടില്‍ അബിന്(26) പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നും വന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്

ഒറ്റപ്പാലം തൃക്കങ്ങോട് മേപ്പാടത്ത് ബൈക്കിൽ നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു. മേപ്പാടത്തെ ശ്രീരാജാണ് (20) മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്ക് കണ്ണിയമ്പുരത്ത് സ്വകാര്യ ആശുപത്രിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലത്തേയ്ക്കുള്ള  ബൈക്കിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ശ്രീരാജ് ‘ റോഡിൽ തെന്നി വീണു. ഈ സമയം  അതുവഴി വന്ന ലോറി ശ്രീരാജിൻ്റെ ദേഹത്തു കൂടി കയറിയിറങ്ങി. തൽസമയം ശ്രീരാജ് മരിച്ചു

കോതമംഗലം  നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ അടുത്ത വാഹനാപകടത്തില്‍ ബൈക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ, സമീപത്തെ കാനയില്‍ തെറിച്ചുവീണ് കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദയാത്രയ്ക്കായി രണ്ടു ദിവസം മുമ്പ് വീട്ടില്‍നിന്നും പുറപ്പെട്ടതാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. .

വൈറ്റില തൈക്കൂടത്തിന് സമീപം മെട്രോത്തൂണിൽ നിയന്ത്രണംവിട്ട ബൈക്കിടിച്ചാണ് അഞ്ചാമത്തെ മരണം സംഭവിച്ചത്. തൃപ്പൂണിത്തുറ സ്വദേശി ജയശങ്കർ തമ്പിയാണ് അപകടത്തിൽ മരിച്ചത്.

കോട്ടയം പാക്കിൽ പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15), മറിയപ്പള്ളി കൊച്ചു വടക്കത്ത് വീട്ടിൽ അബിഗേൽ തോമസ് (17) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം.

അശ്രദ്ധകരമായ വാഹനമോടിക്കൽ ആണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Back to top button
error: