KeralaNEWS

പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ല; മരിച്ച സഹോദരന്റെ കാര്യത്തിലും സംശയം

കൊല്ലം: പരവൂര്‍ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഷിഗെല്ലയെ തുടര്‍ന്നാണോ കുട്ടി മരിച്ചതെന്നറിയാന്‍ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.

പരവൂര്‍ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. കോട്ടപ്പുറം ഗവ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍വെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല.

ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ഒപ്പം ചികിത്സയിലുണ്ട്. പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയെ തുടര്‍ന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.

പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കോങ്ങാലിലെ കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. പുറത്തുനിന്നുള്ള ഭക്ഷണം അടുത്തദിവസങ്ങളിലൊന്നും വീട്ടുകാര്‍ കഴിച്ചിട്ടില്ലെന്നാണ് ലഭിച്ചിട്ടുള്ള വിവരം. പരിസരത്തെ വീടുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഷിഗെല്ലബാധ ഉണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ഡി.എം.ഒ. ഡോ. ഡി.വസന്തദാസ് അറിയിച്ചു.

 

Back to top button
error: