CrimeNEWS

അതിജീവിതയെ പീഡിപ്പിച്ച കേസ്; സര്‍ക്കാര്‍ മുന്‍ പ്‌ളീഡര്‍ കീഴടങ്ങി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനു പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ അതിരാവിലെ എത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.

പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നും അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. പി ജി മനുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമായിരിക്കും അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കുക.

Signature-ad

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴില്‍രംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമാണ് അഡ്വ. മനുവിന്റെ വാദം. റൂറല്‍ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.

 

Back to top button
error: