CrimeNEWS

ഇടവകാംഗമായ ഗവ.ജീവനക്കാരന്‍ വികാരിയുടെ മുറിയില്‍ മരിച്ചനിലയില്‍; വികാരി ഒളിവില്‍

നാഗര്‍കോവില്‍: തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ തിങ്കള്‍ച്ചന്തക്ക് സമീപം ഇടവക വികാരിയുടെ ഓഫീസ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലോട് മഠത്തുവിള സ്വദേശി സേവ്യര്‍ കുമാര്‍ (45) ആണ് മരിച്ചത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കന്യാകുമാരി ഡിപ്പോയിലെ മെക്കാനിക്കായ സേവ്യര്‍ കുമാര്‍ മൈലോട് ആര്‍.സി. ദേവാലയ ഇടവക അംഗമായിരുന്നു.

സേവ്യര്‍ കുമാറിന്റെ ഭാര്യ ജമിനി, ദേവാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇടവകയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ സേവ്യര്‍ കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജമിനിയെ ഇടവക വികാരി റോബിന്‍സണ്‍ താത്കാലികമായി പിരിച്ചുവിട്ടു. സേവ്യര്‍ കുമാര്‍ നേരിട്ടെത്തി വിമര്‍ശനങ്ങള്‍ തുടരില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് ഭാരവാഹികള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ സേവ്യര്‍ കുമാര്‍ വികാരിയുടെ ഓഫീസിലെത്തി.

ഇതിനുശേഷം ഭാര്യ ജമിനിയും മറ്റൊരു ബന്ധുവും വികാരിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് സേവ്യര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വികാരി റോബിന്‍സണ്‍ ഒളിവില്‍ പോയി. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരണിയല്‍ പോലീസ് കേസെടുത്തു. എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.

ഇടവക വികാരിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സേവ്യര്‍ കുമാറിന്റെ ബന്ധുക്കള്‍ ഞായറാഴ്ച കുഴിത്തുറ ബിഷപ്പ് ഹൗസിനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇടവക വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസെടുത്തതായും കുറ്റക്കാരെ ഉടനെ അറസ്റ്റു ചെയ്യുമെന്നും പ്രതിഷേധക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി.

Back to top button
error: