KeralaNEWS

”കിന്നാരത്തുമ്പിക്ക് കിട്ടയ പ്രതിഫലം 25,000 രൂപ; തിരക്കഥയിലില്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്യും, അത് വേറെ സിനിമകളില്‍ ഉപയോഗിക്കും, പറ്റിക്കപ്പെട്ടു”

കോഴിക്കോട്: നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും അതു തുറന്നുപറയാന്‍ ചിലര്‍ക്ക് നാണക്കേടാണെന്നും ഷക്കീല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പൈസയുടെ വിലയറിയാത്ത ഒരു കാലമുണ്ടായിരുന്നു. കിന്നാരത്തുമ്പി എന്ന സിനിമയില്‍ അഞ്ചു ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ആ സിനിമ പക്ഷേ വലിയ ഹിറ്റായി. അതിനുശേഷം ‘കാതര’ സിനിമ വന്നു. പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അതിന് ഒരു ദിവസം തനിക്കുലഭിച്ചത് പതിനായിരം രൂപയാണെന്നും ഷക്കീല പറഞ്ഞു.

”ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയില്‍ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചു, ഒരു ലക്ഷം നല്‍കാമോ? അവര്‍ എതിരൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോള്‍ത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നല്‍കി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവര്‍ കരുതിയിരുന്നത്. ഞാന്‍ ആ സിനിമയ്ക്ക് ആകെ ചോദിച്ച പൈസയായിരുന്നു ഒരു ലക്ഷം. മൂന്നു ദിവസം അഭിനയിച്ചതിന് എനിക്ക് കിട്ടിയത് മൂന്നു ലക്ഷം. അത്ര പൈസയൊന്നും ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു.

എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു 3 ലക്ഷം. അതിനു ശേഷം 3 മുതല്‍ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങി. ഒരു ദിവസം രണ്ട് കോള്‍ഷീറ്റില്‍ വരെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ അവര്‍ പറയുന്നതൊന്നും എനിക്ക് മനസിലാകില്ല, പറയുന്ന ഡയലോഗ് എന്തെന്ന് അറിയില്ല. ഇപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത്. തിരക്കഥയുമായി യാതൊരു ബന്ധവുമില്ലാത്ത സീന്‍ ചെയ്യാന്‍ പറയും, ഞാന്‍ ചെയ്യും. അതേ കോസ്റ്റ്യൂം തന്നെയായിരിക്കും. ആ രംഗങ്ങള്‍ രണ്ട് സിനിമകളിലൊക്കെയാവും വരിക. അവര്‍ എന്നെ പറ്റിക്കുന്നുവെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍ ഇവരോടൊക്കെ ചെന്നൈയില്‍ വരാന്‍ പറഞ്ഞു. എഴുപതോളം ചെക്കുകള്‍ ബൗണ്‍സ് ആയിട്ടുണ്ട്. അതിനുശേഷം ഞാന്‍ പണമായാണ് പ്രതിഫലം വാങ്ങിയിരുന്നത്.

സിനിമയുടെ തുടക്കകാലത്ത് ക്യാമറാ ആംഗിളുകളേക്കുറിച്ചോ, എവിടെ ക്യാമറവെച്ചാല്‍ എന്ത് ദൃശ്യം കിട്ടുമെന്നോ അറിയില്ലായിരുന്നു. പതിനഞ്ചോളം ചിത്രങ്ങള്‍ ചെയ്തതിനുശേഷമാണ് അതേക്കുറിച്ച് ധാരണയുണ്ടായത്. ക്യാമറാ ആംഗിളുകളേക്കുറിച്ച് ധാരണയില്ലാതെയാണ് കിന്നാരത്തുമ്പികളില്‍പ്പോലും അഭിനയിച്ചത്. നൂറ്റമ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സമ്പാദ്യം എന്നുപറയാന്‍ ഒന്നുമില്ല. ബംഗ്ലാവൊന്നും വേണ്ട. ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായ നികുതി വകുപ്പിനെ ഭയമില്ല. എന്റെ സമ്പാദ്യം ഞാന്‍ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല അങ്ങനെയുള്ള പ്രചാരണം തീര്‍ത്തും തെറ്റാണ്.” അവര്‍ ചൂണ്ടിക്കാട്ടി.

തന്റെ പണം ഒരിക്കലും സിനിമയില്‍ നിക്ഷേപിക്കില്ല. ഒരിക്കലും സംവിധാനം ചെയ്യില്ല. എല്ലാത്തിലും എന്നേ താത്പര്യം പോയതാണ്. നല്ല വേഷങ്ങള്‍ പിന്നെ ചെയ്‌തെങ്കിലും മലയാളസിനിമയ്ക്ക് ഇപ്പോഴും തന്നെ പേടിയാണെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

Back to top button
error: