NEWSPravasi

ആദ്യ യാത്രക്ക് അരനൂറ്റാണ്ട്;  പാസ്പോര്‍ട്ടുമായി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച്‌ യൂസുഫലി

അബൂദബി: പ്രവാസജീവിതത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനെ സന്ദര്‍ശിച്ച്‌ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ.യൂസുഫലി.

ശനിയാഴ്ചയാണ് അദ്ദേഹം അബൂദബിയിലെ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സന്ദര്‍ശിച്ചത്. 1973 ഡിസംബര്‍ 31ന് ദുബൈ റാശിദ് തുറമുഖത്തെത്തിയപ്പോള്‍ ഇമിഗ്രേഷൻ സ്റ്റാമ്ബ് പതിപ്പിച്ച ആദ്യ പാസ്പോര്‍ട്ട് അദ്ദേഹം പ്രസിഡന്‍റിനെ കാണിച്ചു. അമ്ബത് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നിധിപോലെ യൂസുഫലി സൂക്ഷിക്കുന്ന പഴയ പാസ്പോര്‍ട്ട് ഏറെ കൗതുകത്തോടെയാണ് പ്രസിഡന്‍റ് കണ്ടത്.

അന്ന് ബോംബെയില്‍നിന്ന് ‘ദുംറ’ എന്ന കപ്പലില്‍ യാത്രചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസുഫലി ദുബൈയിലെത്തിയത്. പിന്നീട് അബൂദബിയിലെത്തി ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് 50 വര്‍ഷം പിന്നിടുമ്ബോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ് എന്ന വമ്ബൻ സ്ഥാപനമായി മാറിയത് .

 

ഇതിനിടെ വാണിജ്യ വ്യവസായ സാമൂഹിക സേവനരംഗത്ത് നല്‍കിയ സേവനങ്ങളെ മാനിച്ച്‌ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാജ്യം നല്‍കിയ പത്മശ്രീ, യു.എ.ഇയുടെ ഉന്നത ബഹുമതിയായ അബൂദബി അവാര്‍ഡ്, ബഹ്റൈൻ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹ്റൈൻ, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുള്‍പ്പെടും.നിലവിൽ അബൂദബി ചേംബറിന്‍റെ വൈസ് ചെയര്‍മാനാണ് യൂസുഫലി.

Back to top button
error: