NEWSWorld

പാപമോചനത്തിനായി  സ്വയം ബലി അര്‍പ്പിച്ച ദൈവപുത്രന്റെ തിരുനാൾ, ക്രിസ്തുമസ് ഐതിഹ്യവും വിശ്വാസവും

   ലോകമെമ്പാടുമുള്ള ജനങ്ങള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 25ന് യേശുദേവന്റെ ജനനത്തെ അനുസ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കന്യാമറിയത്തിന്റയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം.

ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ്. ലോകത്തിന്റെയും ജനങ്ങളുടേയും രക്ഷയ്ക്കും പാപമോചനത്തിനായും ദൈവപുത്രന്‍ സ്വയം ബലി അര്‍പ്പിച്ചു എന്നാണ് വിശ്വാസം. ക്രിസ്തുവിന്റെ കുരിശ് മരണം ജനങ്ങളുടെ പാപമോചനത്തിനായി സ്വയം ബലി നല്‍കിയതാണ് എന്നാണ് ക്രിസ്തീയ വിശ്വാസം.

കന്യാമറിയത്തിനും ജോസഫിനും പരിശുദ്ധാത്മാവിന്റെ കടാക്ഷത്തില്‍ ജനിച്ച മകനാണ് യേശുവെന്നാണ് ബൈബിളില്‍ പറയുന്നത്. ലോകത്തെ രക്ഷിക്കാന്‍ ഒരു ദൈവ പുത്രന്‍ പിറക്കുന്നുണ്ടെന്നും, അവനെ യേശു എന്ന് വിളിക്കണം എന്നും ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖ പ്രവചിച്ചിരുന്നു, കാലിത്തൊഴുത്തില്‍ പിറന്ന ദൈവ പുത്രനെ കാണുവാന്‍ ആദ്യം എത്തിയത് ആട്ടിടയന്മാരായിരുന്നു. പിന്നീട് ദൂരദേശത്ത് നിന്നും വിലയേറിയ സമ്മാനങ്ങളുമായി മൂന്ന് രാജാക്കന്മാരെത്തി എ.ന്നുമാണ് ബൈബിള്‍ പറയുന്നത്.

അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് പുല്‍ക്കൂട്. കാലിത്തൊഴുത്തില്‍ പിറന്ന രക്ഷകനായ ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന ആവിഷ്‌കാരമാണിത്. പുല്‍ത്തൊട്ടിയില്‍ ക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കാന്‍ സെറാമിക് രൂപങ്ങള്‍ ഉപയോഗിക്കുന്നു. വൈക്കോലോ അല്ലെങ്കില്‍ പ്രത്യേകതരം പുല്ലോ ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിക്കുന്നത്. ഇതിനുള്ളില്‍ ഉണ്ണിയേശു, യേശുവിന്റെ മാതാപിതാക്കളായ ജോസഫ്, മേരി ഒപ്പം മൂന്ന് ജ്ഞാനികള്‍, ഇടയന്മാര്‍, പുല്‍ത്തൊട്ടിയിലെ മൃഗങ്ങള്‍ എന്നിവയും കാണും.

കോണ്‍സ്റ്റാന്റിന്‍ എന്ന റോമൻ ചക്രവര്‍ത്തിയാണ് 336 എ.ഡിയില്‍ ഡിസംബര്‍ 25 ന് യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിനായി ക്രിസ്മസ് ആഘോഷിക്കാന്‍ ഉത്തരവിറക്കിയത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ലോക വ്യാപകമായി ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങി. ഡിസംബര്‍ 24ന് ആഘോഷങ്ങള്‍ തുടങ്ങി ഡിസംബര്‍ 25ന് അവസാനിക്കുന്ന രീതിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പള്ളികളില്‍ പാതിരാവോളം നീണ്ടു നില്‍ക്കുന്ന പാതിരാ കുര്‍ബാന ഉണ്ടാകും. കൂടാതെ ക്രിസ്മസ് കരോളും, ക്രിസ്മസ് പാപ്പയും, കേക്കും., വീഞ്ഞുമടങ്ങുന്ന ക്രിസ്മസ് വിരുന്നും ക്രിസ്മസിന്റ അവിഭാജ്യ ഘടകമാണ്.

ക്രിസ്മസിന്റ മറ്റൊരു ആകര്‍ഷണം പുല്‍ക്കൂടും, നക്ഷത്രവും, ക്രിസ്മസ് ട്രീയുമാണ്. വര്‍ണ കടലാസുകളും, അലങ്കാര മണിയും, സമ്മാനങ്ങളും കൊണ്ടാണ് ക്രിസ്മസ് ട്രീ നിര്‍മിക്കുന്നത്. ചുവപ്പ്, പച്ച, സ്വര്‍ണ്ണനിറം, വെള്ള എന്നീ നിറങ്ങളാണ് പ്രധാനമായും ക്രിസ്മസ് അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. വെള്ള ശാന്തിയെയും സമാധാനത്തേയും, ചുവപ്പ് യേശുവിന്റ തിരു രക്തത്തെയും, പച്ച മരണാനന്തര ജീവിതത്തെയും, സ്വര്‍ണ നിറം രാജകീയതേയും പ്രതിനിധീകരിക്കുന്നു.

കുടുബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള ക്രിസ്മസ് വിരുന്നാണ് മറ്റൊരു പ്രത്യേകത. മത്സ്യ മാംസ വിഭവങ്ങളും വീഞ്ഞും കേകും അടങ്ങിയതായിരിക്കും ക്രിസ്മസ് വിരുന്ന്.

Back to top button
error: