Breaking NewsLead NewsSports

ഇന്ത്യൻ മണ്ണിലെത്തി ഇന്ത്യക്കിട്ടുതന്നെ ഇരുട്ടടി കൊടുത്ത് ദക്ഷിണാഫ്രിക്ക!! സൂപ്പർ എട്ടിൽ 76 റൺസിന്റെ ദയനീയ തോൽവി, ഇന്ത്യൻ ഇന്നിങ്സ് 100 കടത്തിയത് ദുബെയുടെ (42) ഒറ്റയാൾ പോരാട്ടം…

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എ റൗണ്ടിൽ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്കുമുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ.188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു എല്ലാവരും പുറത്തായി. ഇതോടെ 76 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 37 പന്തിൽ 42 റൺസടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ബാക്കി സ്കോറുകൾ ഇങ്ങനെ- നാല് ഡക്ക്, രണ്ട്- 1, ബാക്കി 11,15, 18…

മുൻ താരങ്ങൾ പ്രവചിച്ച പോലെ തന്നെയായിരുന്നു ദക്ഷിണാഫ്രിക്ക ഇന്നു കളത്തിലിറങ്ങിയത്. ഇന്ത്യൻ ടോപ് ഓർഡറിനെ ലക്ഷ്യമിട്ട് സ്പിന്നർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഓവർ എറിഞ്ഞത്. മാർക്രം ഒരുക്കിയ കുരുക്കിൽ നാലാം പന്തിൽ റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷൻ വീണു. ഒരു റൺസെടുത്ത് തിലക് വർമയും വന്നപോലെ മടങ്ങി. ലോകകപ്പിലെ ആദ്യ റൺ സ്കോർ ചെയ്യാനായെങ്കിലും പതിവു വമ്പനടി അഭിഷേകിനു സാധിച്ചില്ല. ഒരു സിക്സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് പുറത്താക്കി.

Signature-ad

ഇതോടെ ആദ്യ ആറോവറുകളിൽ 31 റൺസാണ് ഇന്ത്യ നേടിയത്. വാഷിങ്ടൻ സുന്ദറും (11), സൂര്യകുമാർ യാദവും (18) പ്രതിരോധിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്റെ പന്തുകളിൽ ഇരുവരും വീണു. ഇതോടെ അഞ്ചിന് 51 റൺസെന്ന നിലയിലായി ഇന്ത്യ.

പിന്നീടെത്തിയത് ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജായിരുന്നു. മഹാരാജിന്റെ 15–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും മൂന്നാം പന്തിൽ റിങ്കു സിങ്ങും (പൂജ്യം), ആറാം പന്തിൽ അർഷ്ദീപ് സിങ്ങും മടങ്ങി. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന ദയനീയാവസ്ഥയിലേക്ക് ഇന്ത്യ വീണു. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ ശിവം ദുബെയാണ് സ്കോർ 100 കടത്തിയത്. പക്ഷെ മാർകോ യാൻസൻ എറിഞ്ഞ 19–ാം ഓവറിൽ ബൗണ്ടറിക്കു ശ്രമിച്ച ദുബെയെ ലുങ്കി എൻഗിഡി പിടിച്ചെടുത്തു.

അതേസമയം ടോസ് നേടി ആദ്യം ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലർ (35 പന്തിൽ 63, ഡിവാൾഡ് ബ്രേവിസ് (29 പന്തിൽ 45), ട്രിസ്റ്റൺ സ്റ്റബ്‌സ് (24 പന്തിൽ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അർഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. വരുണും ദുബെയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്‌സർ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും അവസരം ലഭിച്ചില്ല.

അതേസമയം തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗൾഡാക്കി. മൂന്നാം ഓവറിൽ എയ്ഡൻ മാർക്രവും (4) മടങ്ങി. അർഷ്ദീപ് സിംഗിന്റെ പന്തിൽ മിഡ് ഓഫിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച്. റ്യാൻ റിക്കിൾട്ടണും ബുമ്രയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇന്ത്യൻ പേസറുടെ സ്ലോവർ മനസിലാക്കുന്നതിൽ റിക്കിൾട്ടണിനു പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫിൽ ക്യാച്ച്. ഇതോടെ നാല് ഓവറിൽ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ.

പിന്നാലെയെത്തിയ ബ്രേവിസ്- മില്ലർ സഖ്യം 97 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ബ്രേവിസിന് 13-ാം ഓവറിൽ ശിവം ദുബെ മടക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്‌സ് – മില്ലർ സഖ്യം 35 റൺസും കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുൺ ചക്രവർത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോർ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാർകോ യാൻസനും (2) പുറത്തായിരുന്നു. കോർബിൻ ബോഷിനെ (5) റിട്ടേൺ ക്യാച്ചിൽ ബുമ്രയും മടക്കി. അവസാന ഓവറുകളിൽ സ്റ്റബ്‌സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്‌സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. അവസാന അഞ്ച് ഓവറിൽ 43 റൺസെടുക്കാൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്.

ഇന്നലെ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ഇറക്കുമോയെന്ന ചോദ്യത്തിന് ക്യാപ്റ്റന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അവൻ കളിച്ചാൽ എന്താണു സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതൊരു ടീം സ്‌പോർട്‌സാണ്, അതിനാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. അവൻ സ്വന്തം ശൈലിയിൽ തന്നെ കളിക്കണം എന്നാണ് ടീം ആവശ്യപ്പെടുന്നത്, അതിനാൽ അതാണ് അവൻ ചെയ്യാൻ ശ്രമിക്കുന്നത്. അതു സംഭവിച്ചാൽ, നല്ലത്, ഇല്ലെങ്കിൽ, അതു കവർ ചെയ്യാൻ ഞങ്ങൾ എല്ലാവരും ഉണ്ട്. കഴിഞ്ഞ വർഷം അവൻ ‍ഞങ്ങൾക്കു വേണ്ടി കവർ ചെയ്തു, ഇപ്പോൾ ഇതു ഞങ്ങളുടെ ഊഴമാണ്.’’– സൂര്യകുമാർ യാദവ് പറഞ്ഞു.

അതുപോലെ ട്വന്റി20യിൽ ശരാശരി 141 സ്ട്രൈക്ക് റേറ്റുള്ള തിലക് വർമ, ടൂർണമെന്റിൽ 120 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റു ചെയ്യുന്നത്. ഇതിനെയും സൂര്യകുമാർ യാദവ് ന്യായീകരിച്ചു. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് താരം അങ്ങനെ കളിക്കുന്നതെന്ന് സൂര്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘ഞാനും ടീം മാനേജ്‌മെന്റ് അവനോട് ആ രീതിയിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാൽ, തീർച്ചയായും അവന് സ്വന്തം ശൈലിയിൽ പവർപ്ലേയിൽ ബാറ്റു ചെയ്യാം. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാലുടൻ, അദ്ദേഹം അൽപം ശ്രദ്ധേയോടെ നങ്കൂരമിടണം. ഒരു കൂട്ടുകെട്ടുണ്ടാക്കി പത്താം ഓവറിലേക്ക് ഇന്നിങ്സിനെ എത്തിക്കണം. ബാറ്റിങ്ങിന് അടിസ്ഥാനമിടുകയാണ് അവൻ വേണ്ടത്.’’– സൂര്യകുമാർ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: