ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം, കൈയിൽ ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും!! യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈയിൽനിന്നും ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംഭവം സ്ഥിരീകരിച്ചത്. ‘ഇന്ന് (ഞായർ) പുലർച്ചെ മാർ എ ലാഗോയുടെ സുരക്ഷിതമായ അതിർത്തിയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ ഒരു തോക്കുധാരിയെ യുഎസ് രസീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇന്നു പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നതെന്നും, മരിച്ചയാൾക്ക് 20 വയസിന് മുകളിൽ പ്രായം വരുമെന്നും സുരക്ഷാ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അനുമതിയില്ലാതെയാണ് യുവാവ് ഇവിടേക്ക് കയന്നുകയറിയത്. സംഭവം നടന്ന സമയത്ത് ട്രംപ് അവിടെയുണ്ടായിരുന്നില്ല. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിയും ചേർന്നാണ് ഇയാളെ വെടിവെച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ വേറെ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
‘ഈ വ്യക്തിയെ മാർ എ ലാഗോയുടെ വടക്കൻ ഗേറ്റിന് സമീപം ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡുമായാണ് കണ്ടതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയുള്ളൂ.’ പ്രസ്താവനയിൽ അറിയിച്ചു.
അതേപോലെ സംഭവത്തെക്കുറിച്ചും, സ്ഥലത്ത് ബലപ്രയോഗം എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചും, കൊല്ലപ്പെട്ട വ്യക്തിയുടെ പശ്ചാത്തലം, പ്രവർത്തനങ്ങൾ, ലക്ഷ്യം എന്നിവ ഉൾപ്പെടെ എല്ലാ വിഷയങ്ങളെക്കുറിച്ചും എഫ്ബിഐ, യുഎസ് രഹസ്യസേനാ, പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവ അന്വേഷിച്ചുവരികയാണ്. ഏജൻസി നയങ്ങൾ അനുസരിച്ച്, അന്വേഷണ ഫലങ്ങൾ പുറത്തുവരുന്നത് വരെ ബന്ധപ്പെട്ട രഹസ്യസേനാ ഏജന്റുമാരെ പതിവ് അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിക്കും.






