CrimeNEWS

ആറായിരം രൂപ ശമ്പളക്കാരിയായ അമ്മയോട് അയ്യായിരം ചോദിച്ചിട്ട് കൊടുത്തില്ല; ‘തട്ടി പെട്ടി’യിലാക്കി പ്ലസ്ടുമോന്‍

ലഖ്‌നൗ: 5,000 രൂപ നല്‍കാന്‍ വിസമ്മതിച്ചതിന് അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി യുവാവ്. ഹരിയാനയിലെ ഹാന്‍സിയിലാണ് സംഭവം. ബിഹാര്‍ സ്വദേശിനിയായ പ്രതിഭാ ദേവി(42) ആണ് കൊല്ലപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹിമാന്‍ഷു കുമാറാണ്(20) മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ യു.പിയിലെ പ്രയാഗ് രാജില്‍നിന്ന് പിടിയിലായത്

വെള്ളിയാഴ്ച പുലര്‍ച്ചെ 2.40-ഓടെ സംശയാസ്പദമായ രീതിയില്‍ ഹിമാന്‍ഷു കുമാറിനെ പ്രയാഗ് രാജില്‍ കണ്ടെത്തിയ പോലീസുകാര്‍ ഇയാളെ ചോദ്യംചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കേസ് തുറന്ന് നോക്കിയപ്പോള്‍ ഉള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്.

എച്ച്പി കോട്ടണ്‍ മില്‍ ജീവനക്കാരിയായ പ്രതിഭ ഹാന്‍സി ആര്യ നഗറിലെ ബോഗരം കോളനിയിലുള്ള വാടകവീട്ടില്‍ മകനൊപ്പമായിരുന്നു താമസം. അമ്മയുടെ 6,000 രൂപ ശമ്പളത്തില്‍ 5,000 രൂപ താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ ഹിമാന്‍ഷു അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയുമായിരുന്നു.

സ്യൂട്ട്‌കേസുമായി പ്രതി ഹന്‍സിയില്‍ നിന്ന് ഗാസിയാബാദിലേക്ക് ട്രെയിനില്‍ കയറി. ഗാസിയാബാദില്‍ നിന്ന് ടാറ്റാ നഗര്‍ എക്‌സ്പ്രസില്‍ കയറി പ്രയാഗ്രാജിലെത്തുകയായിരുന്നു. കേസ് ഹാന്‍സി പോലീസിന്റെ പരിധിയില്‍ വരുമെന്നും പ്രയാഗ് രാജ് പോലീസ് അറിയിച്ചു. ഇവര്‍ ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശികളാണ്. പിതാവ് ബിഹാല്‍ ജോലിചെയ്തുവരികയാണ്.

Back to top button
error: