LIFETravel

കുറ്റാലത്തേക്കാള്‍ മനോഹരം കുംഭാവുരുട്ടി; വിനോദ സഞ്ചാരികളുടെ ഒഴുക്ക്

കൊല്ലം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടമാണ് കുംഭാവുരുട്ടി, ഇവിടേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. കൊല്ലം മേഖലയിലെ ആര്യങ്കാവ് പഞ്ചായത്തിന് സമീപം തമിഴ്നാടിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന വെള്ള ചാട്ടം കാണാന്‍ തമിഴ് നാട്ടില്‍ നിന്ന് കൂടുതല്‍ സഞ്ചരികള്‍ എത്തുന്നു. തമിഴ്‌നാട്ടിലെ കുറ്റാലത്തേക്കാല്‍ സുന്ദരമാണ് കുംഭാവുരുട്ടി. കാട്ടിനുള്ളിലെ ജലപാതം അത്രമേല്‍ ഭംഗിയായിട്ടാണ് താഴേക്ക് പതിക്കുന്നത്.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം കേരളത്തിലെ ചുരുക്കം ചില വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. അച്ചന്‍കോവിലില്‍ നിന്ന് ഏകദേശം 6.5 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക്. അച്ചന്‍കോവില്‍ ജലപാതയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മണലാര്‍ വെള്ളച്ചാട്ടമാണ് ഇതിന് അടുത്തുള്ള മറ്റൊരു പ്രധാന വെള്ളച്ചാട്ടം. ഭാഗ്യമുണ്ടെങ്കില്‍ സഞ്ചാരികള്‍ക്ക് വന്യജീവികളെയും കാണാനാകും. കാട്ടുരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിച്ചാണ് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നത്.

ചിന്നത്തൂവലില്‍നിന്നും ആരംഭിക്കുന്ന അച്ചന്‍കോവിലാറിന്റെ കൈവഴിയും പുലിക്കവല, കാനയാര്‍ അരുവികളും ചേര്‍ന്നാണ് കുംഭാവുരുട്ടിയില്‍ വെള്ളച്ചാട്ടം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇക്കോ ടൂറിസത്തിനുപുറമെ തീര്‍ഥാടന, ഉത്തരവാദിത്ത ടൂറിസത്തിനും സാധ്യതയേറുകയാണ്. കാനനപാതയില്‍ കുംഭാതുരുട്ടിയിലെത്തുന്നവര്‍ക്ക് അതിപുരാതനമായ അച്ചന്‍കോവില്‍ ശ്രീ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. ഇവി മാത്രം ഒരു വര്‍ഷം എത്തുന്നവരുടെ എണ്ണം ആറുലക്ഷമാണ്.

കൊട്ടാരക്കര ഗണപതിക്ഷേത്രം, കുളത്തൂപ്പുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ് ശാസ്താ ക്ഷേത്രങ്ങള്‍ എന്നിവയെ മീന്‍പിടിപ്പാറ, പുനലൂര്‍ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം, പാലരുവി, അമ്പനാട് ഹില്‍സ്, കുംഭാവുരുട്ടി, മണലാര്‍ വെള്ളച്ചാട്ടം എന്നിവയുമായി ബന്ധിപ്പിച്ച് ടൂറിസം പാക്കേജും ഉടന്‍ നിലവില്‍ വരും. മലയോര നാടിന് തൊഴില്‍, വരുമാന മാര്‍ഗത്തിന് ഇക്കോ ടൂറിസം കൂടാതെ തീര്‍ഥാടന, ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൂടി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.

 

 

Back to top button
error: