FeatureLIFE

ഒരു ക്രിസ്‌തീയ ദേവാലയത്തിന്‍റെ അള്‍ത്താരയാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത്

രു ക്രിസ്‌തീയ ദേവാലയത്തിന്‍റെ അള്‍ത്താര ഗവേഷണ ലാബാക്കി തുടക്കം കുറിച്ച, ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്‍റെ ഓരോ നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ഒരു ഗ്രാമമുണ്ട് തിരുവനന്തപുരത്ത് – തുമ്പ!
തുമ്ബയെന്ന ഈ മത്സ്യ ബന്ധന ഗ്രാമത്തിലെ വിശ്വാസികള്‍ സ്വമനസാലെ വിട്ടു നല്‍കിയ ആരാധാനാലയം കേന്ദ്രമാക്കി തുടക്കമിട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് 60 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ആകാശത്തിന്‍റെ അനന്തതയിലേക്കുയര്‍ന്ന് ഇന്നത്തെ നേട്ടങ്ങളിലെത്തി നിൽക്കുന്നത്.
1963 നവംബര്‍ 21 ന് ആദ്യമായി ഇവിടുത്തെ ലോഞ്ച് പാഡില്‍ നിന്ന് ആകാശത്തിലേക്ക് റോക്കറ്റ് ഉയര്‍ന്നു പറന്നതോടെ ഇന്ത്യന്‍ ബഹിരാകാശ വികാസങ്ങളുടെ ഭൂപടത്തില്‍ ഈ മത്സ്യ ബന്ധന ഗ്രാമത്തിന് ഇടം മാത്രമല്ല, ഇരിപ്പിടവും ലഭിച്ചു.
1544 ല്‍ തുമ്ബയിലെത്തിയ ഫ്രാന്‍സിസ് സേവ്യര്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സ്ഥാപിച്ച സെന്‍റ് മേരീസ് മഗ്‌ദലന പള്ളിയാണ് റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷനായി വിശ്വാസികൾ  വിട്ടു നല്‍കിയത്.ഈ പള്ളി ഇന്ന് വിഎസ്‌എസ്‌സിക്കുള്ളില്‍ സ്പേസ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു.
 1962 ലാണ് എല്ലാം വിട്ടുകൊടുത്ത് ഇവിടുത്തെ വിശ്വാസികൾ തുമ്ബ ഗ്രാമം വിട്ടിറങ്ങിയത്. വിട്ടു കൊടുത്ത പള്ളിയുടെ പിന്നിലെ സെമിത്തേരിയില്‍ അടക്കം ചെയ്‌തിരിക്കുന്ന പൂര്‍വികരെ കാണാന്‍ എല്ലാ വര്‍ഷവും നവംബര്‍ 2 ന്  ഇവർക്കായി വിഎസ്‌എസ്‌സി യുടെ ഗേറ്റുകള്‍ തുറക്കപ്പെടും.

തുമ്ബയില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ‍്‌ദുല്‍ കലാം തന്‍റെ ആത്മകഥയായ അഗ്നിചിറകുകളില്‍ ഈ ഗ്രാമത്തിന്‍റെ ത്യാഗത്തെ സൂചിപ്പിച്ചിട്ടുണ്ട്.ഇന്നും ഐഎസ്‌ആര്‍ഒ യുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് തുമ്ബ. തുമ്ബ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനു മുന്‍ കൈ എടുത്ത ഡോ. വിക്രം സാരാഭായിയുടെ മരണത്തെ തുടര്‍ന്ന് 1972 ല്‍ ഇത് വിക്രം സാരാഭായി സ്‌പേസ് സെന്‍റര്‍ അഥവ വിഎസ്‌എസ്‌സി എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

Back to top button
error: