CrimeNEWS

മാനിഷാദാ…മകളുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം ആവശ്യപ്പെട്ടു; കൊടുക്കാത്ത ദേഷ്യത്തിന് മദ്യപിച്ചെത്തി ഭാര്യയെ കുത്തി

പാലക്കാട്: ഭാര്യയെ കുത്തിയും മര്‍ദിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി വെള്ളാട്ടുകുറിശ്ശി കളക്കുന്നത്ത് വീട്ടില്‍ രാമചന്ദ്രനെ (40) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ്‌ചെയ്തത്. അമ്പലപ്പാറ മേലൂര്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ സുഷമയെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മകളുടെ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണം രാമചന്ദ്രന്‍ ആവശ്യപ്പെട്ടെങ്കിലും സുഷമ നല്‍കിയില്ല. ഈ വിരോധത്തില്‍ മദ്യപിച്ചെത്തിയ രാമചന്ദ്രന്‍ ആയുധങ്ങളുപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

തിങ്കളാഴ്ച രാത്രി 8.45-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും കുറച്ച് കാലമായി രണ്ടിടങ്ങളിലായാണ് താമസമെന്നാണ് പോലീസ് പറയുന്നത്. അമ്പലപ്പാറയിലെ മേലൂരിലെ വീട്ടിലെത്തിയാണ് ആക്രമിച്ചത്. സുഷമയുടെ കഴുത്തിലും മുതുകിലുമാണ് പരിക്കേറ്റിരുന്നത്. സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ട രാമചന്ദ്രന്‍തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പറഞ്ഞത്.

Signature-ad

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം പോലീസ് മേലൂരിലെത്തിയപ്പോഴാണ് കൊലപാതകം നടന്നിട്ടില്ലെന്ന് തിരിച്ചറിയുന്നത്. പിന്നീട് സുഷമയും പോലീസില്‍ പരാതി നല്‍കി. മേലൂരില്‍നിന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. പരിക്കേറ്റ സുഷമ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. കല്ലുകള്‍കൊണ്ടും കമ്പികൊണ്ടുമായിരിക്കാം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: