CrimeNEWS

ഭാസുരാംഗന്‍ ബിനാമി അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടി; ബാങ്ക് രേഖകള്‍ പൂഴ്ത്തി

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുന്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍ ബിനാമി അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭാസുരാംഗനും കുടുംബവും നടത്തിയത് കോടികളുടെ തട്ടിപ്പെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ പേരുകളില്‍ കൂട്ടത്തോടെ ചിട്ടികളില്‍ ചേര്‍ന്നു വായ്പ തരപ്പെടുത്തി. ബാങ്ക് നഷ്ടത്തിലാണെന്നു പുറത്തറിയാതിരിക്കാന്‍ രേഖകള്‍ പൂഴ്ത്തി വച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

51 കോടി രൂപ ബിനാമി അക്കൗണ്ട് വഴി ലോണായി എടുത്തിട്ടുണ്ട്. അജിത് കുമാര്‍, ശ്രീജിത്ത് എന്നീ പേരുകളിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണിന്റെ വിവരങ്ങള്‍ മറച്ചു വച്ചു. വിവരം സഹകരണ വകുപ്പിനു കൈമാറരുതെന്നു സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശവും നല്‍കി.

Signature-ad

കുടുംബാംഗങ്ങളുടെ പേരിലും ഭാസുരാംഗന്‍ ലോണ്‍ തട്ടിയെന്നു അന്വേഷണ സംഘം കണ്ടെത്തി. രണ്ട് കോടി 34 ലക്ഷം രൂപയാണ് കുടുംബാംഗങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നു കൈക്കലാക്കിയത്. ഓരേ വസ്തു ഒന്നിലേറെ തവണ ലോണിനു ഈടാക്കിയാണ് തട്ടിപ്പ്.

ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തും ലോണ്‍ തട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്. 74 ലക്ഷമാണ് തിരിമറി നടത്തിയത്. ഇയാളുടെ വാര്‍ഷിക വരുമാനം 10 ലക്ഷമാണെന്നു ഇഡി പറയുന്നു. എന്നാല്‍ നിരവധി കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. ബിആര്‍എം സൂപ്പര്‍ മാര്‍ക്കറ്റ്, ബിആര്‍എം ട്രേഡിങ് കമ്പനികളില്‍ അഖിലിനു നിക്ഷേപമുണ്ടെന്നു കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കി.

 

Back to top button
error: